കോട്ടയം ∙ അമൃത് പദ്ധതിയിൽ കുമാരനല്ലൂരിലെയും നാട്ടകത്തെയും ജലക്ഷാമം പരിഹരിക്കാൻ പദ്ധതിയായി. കേന്ദ്ര സർക്കാർ പദ്ധതിയിൽ നഗരസഭയ്ക്ക് 49 കോടി രൂപയാണ് അനുവദിച്ചത്.ഇപ്പോൾ നഗരസഭയുടെ ഭാഗവും പഴയ പഞ്ചായത്തുകളുമായ കുമാരനല്ലൂർ, നാട്ടകം എന്നിവിടങ്ങളിൽ വെള്ളൂർപ്പറമ്പ് പ്ലാന്റിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. ഇഞ്ചേരിക്കുന്നിലും എസ്എച്ച് മൗണ്ടിലുമുള്ള ജലസംഭരണികളിൽ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ ശരിയായ രീതിയിൽ വെള്ളം കിട്ടിയിരുന്നില്ല. പഴയ പൈപ്പുകൾ പൊട്ടി മിക്കപ്പോഴും വെള്ളം പാഴാകാറുണ്ടായിരുന്നു. ഇതെത്തുടർന്നാണ് ഈ പ്രദേശങ്ങൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇതുവരെ പൈപ്പ് കണക്‌ഷൻ എടുക്കാത്ത വീട്ടുകാർക്ക് ജല അതോറിറ്റിയുടെ കണക്‌ഷൻ എടുക്കുന്നതിന് അവസരവുമുണ്ട്.
പ്രധാനപ്പെട്ട മേഖലകളിൽ പുതിയ പൈപ്പുകൾ സ്ഥാപിച്ചു തുടങ്ങി. പുതിയ പൈപ്‌ലൈൻ സ്ഥാപിച്ചു കഴിയുന്നതോടെ തിരുവഞ്ചൂരിലെ പുതിയ പമ്പിങ് സ്റ്റേഷനുകളിൽ നിന്നാകും കുമാരനല്ലൂരിലും നാട്ടകത്തും വെള്ളം നൽകുക. വിജയപുരത്തെ ചില മേഖലകളിലേക്കും തിരുവഞ്ചൂരിൽ നിന്നാകും വെള്ളം നൽകുക. വെള്ളൂപ്പറമ്പ് പ്ലാന്റിലേക്ക് മറ്റു മേഖലകൾ കൂട്ടിച്ചേർക്കും.
തിരുവഞ്ചൂരിൽ നിന്നു പഴയ നഗരസഭാ പ്രദേശങ്ങളിലേക്ക് മാത്രമാണ് വെള്ളം നൽകുന്നത്. പമ്പിന്റെ തകരാർ കൊണ്ടും ശേഷി കുറവായതിനാലും മിക്ക ഭാഗത്തും വെള്ളം യഥേഷ്ടം കിട്ടിയിരുന്നില്ല. ആഴ്ചയിൽ ഒരിക്കൽ മാത്രമാണു പല സ്ഥലങ്ങളിലേക്കും പമ്പിങ്. ഇതിനു പരിഹാരമായാണ് തിരുവഞ്ചൂർ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നത്.
തിരുവഞ്ചൂർ പ്ലാന്റിന് ഇപ്പോൾ 17 ദശലക്ഷം ലീറ്റർ വെള്ളത്തിന്റെ സംസ്കരണ ശേഷിയാണുള്ളത്. അത് 50 ദശലക്ഷം ലീറ്ററാക്കി മാറ്റും. തിരുവഞ്ചൂരിൽ നിന്നു പുതുപ്പള്ളി, മീനടം, വാകത്താനം, വിജയപുരം പഞ്ചായത്തുകളിലേക്കും തടസ്സമില്ലാതെ വെള്ളം നൽകാൻ ആലോചനയുണ്ട്.
അമൃത് പദ്ധതിയിൽ ഏറ്റുമാനൂർ നഗരസഭയ്ക്കു പതിനാറര കോടിയും കോട്ടയത്തിനു 49 കോടിയും ചങ്ങനാശേരിക്ക് 15 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഒന്നാംഘട്ട നടപടികൾ ആരംഭിച്ചു. പദ്ധതികൾ എല്ലാം പരസ്പരം കോർത്തിണക്കി ഫലവത്താക്കാനുള്ള തീവ്രപരിശ്രമത്തിലാണ്.
എൻ.ഐ.കുര്യാക്കോസ്, അസി.എക്സിക്യൂട്ടീവ് എൻജിനീയർ, കോട്ടയം.