ADVERTISEMENT

കോട്ടയം∙ നാട്ടകം ഷൂട്ടിങ് പരിശീലന കേന്ദ്രത്തിലെ പൊലീസിന്റെ പരിശീലനത്തിനിടെ ഉന്നംതെറ്റിപ്പാഞ്ഞ വെടിയുണ്ട തറച്ച് അടുത്ത വീട്ടിലെ ജനൽച്ചില്ലു പൊട്ടി. വെടിയുണ്ട ചില്ലു തകർത്തു മുറിക്കുള്ളിൽ വീണു. മുറിയിലിരുന്നു പഠിക്കുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനി അൽക്ക അപകടമില്ലാതെ രക്ഷപ്പെട്ടു. ഉള്ളാട്ടിൽ ജേക്കബിന്റേതാണു വീട്. ഇവിടെ വാടകയ്ക്കു താമസിക്കുന്ന സോണിയുടെ മകളാണ് അൽക്ക. വീടിന്റെ പിൻവശത്തെ ജനലാണു പൊട്ടിയത്. വെടിയുണ്ടയും ജനൽച്ചീളുകളും  കട്ടിലിൽ  വന്നുവീണു. ഇതിനടുത്തു കസേരയിലായിരുന്നു കുട്ടി.

പോളിടെക്നിക്കിനു സമീപം റൈഫിൾ അസോസിയേഷന്റെ പരിശീലനകേന്ദ്രത്തിൽ ഇന്നലെ രാവിലെ 10.30ന് ആയിരുന്നു സംഭവം. കുട്ടിയുടെ നിലവിളി കേട്ടാണ് അമ്മ ജിൻസിയും സഹോദരി ആത്മികയും ഓടി വന്നത്. അടുത്തുള്ള വർക്‌ഷോപ്പിൽ ജോലി ചെയ്യുന്ന സോണിയെ വിവരം അറിയിച്ചു. സോണി വെടിയുണ്ടയുമായി റൈഫിൾ ക്യാംപിലെത്തി ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചെങ്കിലും അവർ ഗൗരവമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്നാണു ചിങ്ങവനം പൊലീസിൽ വിവരം അറിയിച്ചത്. ഉന്നം തെറ്റിയെത്തിയ വെടിയുണ്ട കല്ലിൽ തട്ടിത്തെറിച്ചാണു വീടിന്റെ ജനാലയിൽ തുളച്ചു കയറിയതെന്നു പൊലീസ് കണ്ടെത്തി.

രാവിലെ 7.30 മുതൽ ഇവിടെ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ഷൂട്ടിങ് പരിശീലനം നടക്കുന്നുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് പരിശീലനം നിർത്തിവച്ചു. ജനാല നന്നാക്കിക്കൊടുക്കാമെന്ന് പൊലീസ് വീട്ടുകാരെ അറിയിച്ചു. ജനവാസ മേഖലയിൽ മുൻകരുതലില്ലാതെ ഷൂട്ടിങ് പരിശീലനം നടത്തിയതാണ് അപകടകാരണം.രണ്ടുവർഷം മുൻപും പരിശീലനത്തിനിടെ രണ്ടു വെടിയുണ്ടകൾ എംസി റോഡരികിൽ വാഹനഷോറൂമിന്റെ മുകളിൽ ചെന്നു തറച്ചു. അന്നു നിർത്തിവച്ച ഷൂട്ടിങ് പരിശീലനം ഇന്നലെയാണു വീണ്ടും ആരംഭിച്ചത്. രണ്ടു ദിവസത്തെ പരിശീലനത്തിനാണു റേഞ്ച് വിട്ടുനൽകിയത്.

Kottayam News

സുരക്ഷയില്ല; സൗകര്യവും

കോട്ടയം റൈഫിൾ അസോസിയേഷന് 1965ൽ ആണു ഷൂട്ടിങ് പരിശീലനത്തിനായി സർക്കാർ നാട്ടകത്തു സ്ഥലം അനുവദിച്ചത്. അന്നു റേഞ്ചിനു സമീപത്തു ജനവാസമില്ലായിരുന്നു. ഇന്നു പ്രദേശത്തു മുഴുവൻ വീടുകളായി. 70 മീറ്റർ നീളവും 25 മീറ്റർ വീതിയുമുണ്ട് പരിശീലന കേന്ദ്രത്തിന്. ഇതിൽ 50 മീറ്റർ റേഞ്ചിലാണ് റൈഫിൾ പരിശീലനം.

25 മീറ്റർ പിസ്റ്റൾ പരിശീലനം നടത്തും. അടിസ്ഥാന സൗകര്യമോ മതിയായ സുരക്ഷയോ ഇവിടെയില്ലെന്നതു പോരായ്മയാണ്. പിസ്റ്റൾ, റൈഫിൾ റേഞ്ചുകൾക്കായി പ്രത്യേക നിർമാണപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എയർഗൺ‌ പരിശീലനത്തിനുള്ള ഇൻഡോർ കേന്ദ്രത്തിന്റെ നിർമാണം ഉടൻ തുടങ്ങും.  

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com