പാലായുടെ വളർച്ചയിൽ അൽഫോൻസ കോളജിനും മുഖ്യ പങ്ക് : മാർ കല്ലറങ്ങാട്ട്

Mail This Article
പാലാ ∙ അൽഫോൻസ കോളജ് നടത്തി വരുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ പാലായുടെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കേരളത്തിലെ മികച്ച കായിക കോളജിനുള്ള ജിവി രാജ അവാർഡ് കരസ്ഥമാക്കിയതിനുള്ള അനുമോദന സമ്മേളനവും കോളജിൽ ആരംഭിച്ച അൽഫോൻസിയൻ കമ്യൂണിറ്റി കോളജിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു ബിഷപ്. പ്രായഭേദമെന്യേ ഏതൊരു സ്ത്രീക്കും നൈപുണ്യ വികസനം ആർജിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമുള്ള കഴിവ് അൽഫോൻസിയൻ കമ്യൂണിറ്റി കോളജിലൂടെ ലഭ്യമാകുമെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു.
കോളജിലെ കായികാധ്യാപകരെയും ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഉപഹാരം നൽകി അനുമോദിച്ചു. കോളജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറലുമായ മോൺ.ഡോ.ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. അൽഫോൻസിയൻ കമ്യൂണിറ്റി കോളജ് പ്രോസ്പെക്ടസിന്റെ പ്രകാശനം ജോസ് കെ.മാണി എംപി നിർവഹിച്ചു. പത്മശ്രീ ഷൈനി വിത്സൺ മുൻ കായികാധ്യാപകൻ കായികാചാര്യ ഡോ.തങ്കച്ചൻ മാത്യുവിനെ ആദരിച്ചു.
കായിക ജീവിതത്തിൽ അൽഫോൻസ കോളജ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഷൈനി വിത്സൺ പറഞ്ഞു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ.ബൈജു വർഗീസ്, ഫെഡറൽ ബാങ്ക് ഡപ്യൂട്ടി വൈസ് പ്രസിഡന്റ് പി.ജെ.ജയ്മോൾ, പ്രിൻസിപ്പൽ ഫാ.ഡോ. ഷാജി ജോൺ പുന്നത്താനത്തുകുന്നേൽ, ബർസാർ ഡോ.ജോസ് ജോസഫ് പുലവേലിൽ, കായികാചാര്യ ഡോ.തങ്കച്ചൻ മാത്യു, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.മിനിമോൾ മാത്യു എന്നിവർ പ്രസംഗിച്ചു.