മധ്യവയസ്കനെ ആക്രമിച്ച് സ്വർണമാല തട്ടിയെടുത്തു; ദമ്പതിമാർ അറസ്റ്റിൽ

Mail This Article
പള്ളിക്കത്തോട് ∙ മധ്യവയസ്കനെ ആക്രമിച്ച് സ്വർണമാല തട്ടിയെടുത്ത കേസിൽ ദമ്പതിമാർ അറസ്റ്റിൽ. വാഴൂർ പനച്ചിക്കമുകളേൽ ജിനു (ഉണ്ണി 32), ഭാര്യ രമ്യമോൾ (30) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. 6നു രാവിലെ 9.30ന് ഇളപ്പുങ്കൽ ഭാഗത്തുള്ള കള്ളുഷാപ്പിൽ വച്ച് ജിനു പള്ളിക്കത്തോട് സ്വദേശിയായ മധ്യവയസ്കനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.
തുടർന്ന് ഇയാളെ ആക്രമിച്ച്, കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പൊട്ടിച്ചു കടന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജിനു ഒളിച്ചു താമസിച്ചിരുന്ന ഉപ്പുതറയിലുള്ള മാട്ടുത്താവളം എന്ന സ്ഥലത്ത് നിന്നു പിടികൂടുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ മോഷണമുതൽ ഭാര്യയെ ഏൽപിച്ചുവെന്നും ഭാര്യ അതു പണയം വച്ചെന്നും കണ്ടെത്തി. സ്വർണമാല കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നു കണ്ടെത്തി. പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഒ കെ.ബി.ഹരികൃഷ്ണൻ, എസ്ഐ ശിവപ്രസാദ്, എഎസ്ഐ റെജി ജോൺ, സിപിഒമാരായ മധു, ശ്രീജിത്ത് സോമൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.