പഴയ കെകെ റോഡിൽ മരണക്കെണി

Mail This Article
മണർകാട് ∙ പഴയ കെകെ റോഡിൽ ഇലക്ട്രിക് വാഹന ചാർജിങ് കേന്ദ്രത്തിന് സമീപം റോഡിൽ അപകടകരമായ നിലയിൽ മരണക്കെണി.
മണർകാട് ബൈപാസിൽ നിന്ന് കിഴക്കൻ മേഖലയിലേക്കുള്ള ദേശീയ പാതയിലേക്ക് ചെന്നി റങ്ങുന്ന വളരെ തിരക്കേറിയ റോഡിലാണ് ഈ ദുരിതം.
റോഡിൽ കുഴികൾ രൂപപ്പെട്ടതിനെത്തുടർന്നു ഒരു മാസം മുൻപ് ടാർ ഉപയോഗിച്ച് അടച്ചിരുന്നു. പ്രതികൂല കാലാവസ്ഥയിൽ ടാർ ഇളകി വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു.
തിരക്കേറിയ റോഡായതിനാലും നിലവിൽ റോഡ് തകർന്ന ഭാഗത്ത് നിരപ്പായതും വേഗത്തിലെത്തുന്ന വാഹനങ്ങൾ ഗർത്തത്തിനു അടുത്തെത്തുമ്പോൾ മാത്രമേ കാണുകയുള്ളു.
വാഹനങ്ങൾ കുഴിയിൽ പതിച്ച് അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. കൂടാതെ വാഹനങ്ങൾക്കു കേടുപാടുകളും സംഭവിക്കുന്നു.
ഇരുചക്ര വാഹനയാത്രികരാണ് അപകത്തിൽപെടുന്നവരിലേറെയും. അതിനാൽ മനുഷ്യ ജീവനുകൾ ഈ മരണക്കെണിയിൽ നിന്ന് രക്ഷിക്കാൻ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപകട ഭീഷണി ഉയർത്തി കുഴി
മണർകാട് ∙ ദേശീയപാതയിൽ മണർകാട് നിന്നും പുതുപ്പള്ളി റോഡിലേക്കു പ്രവേശിക്കുന്നതിനു ആരംഭത്തിലെ കുഴി അപകട ഭീഷണിയാകുന്നു. റോഡിലെ ടാർ ഇളകി വലിയ ഗർത്തമാണു രൂപപ്പെട്ടിരിക്കുന്നത്.
ഏറ്റുമാനൂർ -ബൈപാസ് കടന്നു പോകുന്ന ഈ റോഡിൽ കുഴിയിൽപ്പെടാതെ വെട്ടിച്ചു മാറ്റാനുള്ള ശ്രമത്തിനിടയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായി സമീപത്തെ കടക്കാർ പറയുന്നു.
മണർകാട് പഞ്ചായത്തിനു മുന്നിലാണ് ഈ ദുരിതം. പിഡബ്ല്യുഡി റോഡാണെങ്കിലും പഞ്ചായത്ത് അധികൃതർ ഇടപെട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ആവശ്യം.
ഓട്ടോ തൊഴിലാളികളും വ്യാപാരികളും ചേർന്നു പലപ്പോഴായി കോൺക്രീറ്റ് ചെയ്ത് താൽക്കാലികമായി കുഴി അടച്ചാലും അടുത്ത മഴയ്ക്കു വീണ്ടും പഴയ സ്ഥിതി തന്നെയാണ്. ഇരു വശങ്ങളിൽ നിന്നും ഒഴുകി വരുന്ന വെള്ളം ശാസ്ത്രീയമായി ഓടകളിലേക്ക് ഒഴുക്കി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.