കോഴിക്കൂടുകളുടെ മുന്നിൽ കുത്തിയിരിക്കുന്നത് കുറുക്കനോ, കുറുനരിയോ; ആകെ കൺഫ്യൂഷൻ
Mail This Article
കോട്ടയം ∙ കുറുനരിയെന്നു വനംവകുപ്പ്, കുറുക്കനെന്നു റിട്ട ഫോറസ്റ്റ് ഓഫിസർ. കോഴിക്കൂടുകളുടെ മുന്നിൽ മണിക്കൂറുകൾ കുത്തിയിരിക്കുന്ന ജീവി കുറുക്കനാണോ കുറുനരിയാണോയെന്നു തിരിച്ചറിയാനാവാതെ നാട്ടുകാർ. കുറുക്കനോട് സാദൃശ്യമുള്ള 2 ജീവികൾ പനച്ചിക്കാട് കുഴിമറ്റത്ത് ശല്യമുണ്ടാക്കാൻ തുടങ്ങിയിട്ട് മാസം ഒന്നായി. മുളയ്ക്കാഞ്ചിറ കനാൽ പ്രദേശത്ത് ആൾതാമസമില്ലാതെ കിടക്കുന്ന പുരയിടങ്ങളിലെ കുറ്റിക്കാടാണ് വിഹാരകേന്ദ്രം. ഒരെണ്ണം വലുപ്പമുള്ളതും മറ്റൊന്ന് ചെറുതുമാണ്. വലിപ്പമുള്ളതിനു കാലിനു മുടന്തുണ്ട്. കോഴി വളർത്തുന്ന വീടുകളിലെ കൂടുകൾക്കു സമീപം ഇരുട്ടു വീണു തുടങ്ങുമ്പോഴെത്തും. ശബ്ദമുണ്ടാക്കുന്നത് കേട്ട് വീട്ടുകാരെത്തുമ്പോഴേക്കും ഓടി മറയും.
വീട്ടുകാർ മാറുന്നതോടെ കോഴിക്കൂടിന് മുന്നിലെത്തി വീണ്ടുമിരിക്കും. പ്രദേശത്ത് കോഴികളുടെ എണ്ണവും കുറഞ്ഞുതുടങ്ങി. ഇതോടെ കോഴിക്കൂടുകൾക്ക് കൂടുതൽ നെറ്റ് ഘടിപ്പിച്ച് സുരക്ഷ വർധിപ്പിച്ചു. പ്രദേശത്ത് കുറുക്കനില്ലെന്നും കുറുനരി സാന്നിധ്യമുണ്ടെന്നുമാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.
റിട്ട. റേഞ്ച് ഓഫിസറുടെ കോഴിക്കൂടിന് മുന്നിലും
റിട്ട.റേഞ്ച് ഓഫിസർ പ്ലാപ്പറമ്പിൽ ജോയി കുര്യന്റെ വീടിനു സമീപത്തെ കോഴിക്കൂടിനു സമീപം മണിക്കൂറുകൾ ഇരിക്കാറുണ്ട്. റേഞ്ച് ഓഫിസറുടെ പരിശോധനയിൽ കുറുക്കനെന്ന് ഉറപ്പിച്ചു. കുറുക്കന്റെ വാൽ രോമാവൃതാണ് നിലത്തിഴയും നീണ്ട കൂർത്ത മുഖവുമായിരിക്കും. കുറുനരിയുടെ വാൽ നിലത്ത് ഇഴയാറില്ലെന്നും ഉയരം ഒന്നരയടിയും മുഖം നായകളുടേതിനോട് സാദൃശ്യമുള്ളതുമായിരിക്കുമെന്നും ജോയി കുര്യൻ പറയുന്നു.
കുറുക്കനെ അന്വേഷിച്ച് വാർഡ് മെംബർ !
പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ കുറുക്കനെ തേടി വാർഡ് മെംബർ രാത്രിയിൽ ഇറങ്ങി. ലൈറ്റ് വെളിച്ചത്തിൽ റോയി മാത്യുവും കഴിഞ്ഞ ദിവസം രാത്രി കുറുക്കനെ കണ്ടു.