ഓടിക്കൊണ്ടിരുന്ന ബസിനു മുകളിൽ മരച്ചില്ല ഒടിഞ്ഞുവീണു ചില്ലുതകർന്നു

Mail This Article
കാഞ്ഞിരപ്പള്ളി∙ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്കു മരച്ചില്ല ഒടിഞ്ഞുവീണു മുൻവശത്തെ ചില്ലുതകർന്നു. കഴിഞ്ഞദിവസം മുണ്ടക്കയത്തു നിന്നും പൊൻകുന്നത്തേക്കു പോവുകയായിരുന്ന സെറ ബസ് വൈകിട്ട് 4.10നു ചോറ്റി നിർമാലാരം ജംക്‌ഷനിലെത്തിയപ്പോഴാണു പാതയോരത്തു നിന്നു ആഞ്ഞിലി മരത്തിന്റെ ഉണങ്ങിയ ചില്ല വീണത്. മരച്ചില്ല വീഴുന്നതു കണ്ടു ബസ് ഡ്രൈവർ മമ്മാംപറമ്പിൽ സിനാജ് സഡൻ ബ്രേക്കിട്ടു നിർത്തിയതിനാൽ അപകടം ഒഴിവായി. സ്കൂൾ വിദ്യാർഥികളടക്കം ബസിൽ യാത്രക്കാരുണ്ടായിരുന്നു.
മുപ്പതിനായിരത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി ബസുടമ അറിയിച്ചു. ഒരാഴ്ച മുൻപു കോടതിപ്പടിക്കു സമീപവും ദേശീയപാതയിൽ ഉണങ്ങിയ മരച്ചില്ല ഒടിഞ്ഞുവീണു. ഈ സമയം ഇതുവഴിയെത്തിയ ബസിന്റെ ഡ്രൈവർ പെട്ടെന്നു നിർത്തിയതിനാൽ ബസിനു മുകളിൽ വീഴാതെ അപകടം ഒഴിവാകുകയായിരുന്നു. ദേശീയപാതയോരത്തെ ഉണങ്ങിയ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി.