കുരിശുങ്കൽ പാലം പുതുക്കി പണിയും; മാണി സി.കാപ്പൻ എംഎൽഎ ഇടപെട്ടു, സ്ഥലം വിട്ടു നൽകാമെന്ന് ഉടമകൾ

Mail This Article
മേലുകാവ് ∙ അന്തീനാട്– മേലുകാവ് റോഡിലെ കുരിശുങ്കൽ പാലം പുതുക്കി പണിയുന്നതിനു നടപടികൾ തുടങ്ങി. സംസ്ഥാന ബജറ്റിൽ മാണി സി.കാപ്പൻ എംഎൽഎയുടെ നിർദേപ്രകാരം 5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പാലം വീതി കൂട്ടി പണിയുന്നതിനാവശ്യമായ സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കേണ്ടിയിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളുടെ പരിശ്രമഫലമായി സ്ഥലം മുൻകൂറായി വിട്ടു നൽകാൻ ഉടമകൾ തയാറായതോടെ പണി തുടങ്ങാനുള്ള സാധ്യത തെളിഞ്ഞു. ടോമി ഫ്രാൻസിസ് പുളിക്കിൽ, വക്കച്ചൻ മാരിപ്പുറത്ത് എന്നിവരാണ് സ്ഥലം മുൻകൂറായി നൽകിയത്.
റവന്യു വകുപ്പ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്കു പൊതുമരാമത്ത് വകുപ്പ് പണി ആരംഭിക്കുമെന്നു മാണി സി.കാപ്പൻ പറഞ്ഞു. പാലത്തിന് ആവശ്യമായ സ്ഥലം തിട്ടപ്പെടുത്തി അതിര് കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോനൂക്കുന്നേൽ, വാർഡ് മെംബർ എൽസി ടോമി വെട്ടത്ത്, നേതാക്കളായ ജോയി സ്കറിയ, ജയിംസ് മാത്യു തെക്കേൽ, എം.പി.കൃഷ്ണൻ നായർ, തങ്കച്ചൻ മുളകുന്നം, ജോസുകുട്ടി വട്ടക്കാവുങ്കൽ, ബിബി ഐസക്, ഷിനൊ മേലുകാവ്, ബിജു വട്ടക്കല്ലുങ്കൽ, ജീമോൻ തയ്യിൽ, പൊതുമരാമത്തു വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ.സന്തോഷ് കുമാർ, അസി. എൻജിനീയർ കിരൺലാൽ, ഓവർസീയർമാരായ അഖിൽ, രമ്യ, എന്നിവരും സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കെത്തിയിരുന്നു.