വേനൽമഴയിൽ മീനച്ചിലാറ്റിൽ മാലിന്യ നിക്ഷേപം കൂടുന്നു

Mail This Article
ഈരാറ്റുപേട്ട ∙ വേനൽമഴ പെയ്തതോടെ മീനച്ചിലാറ്റിൽ മാലിന്യ നിക്ഷേപം വർധിക്കുന്നു. മഴ പെയ്തതോടെ ആറിനു തീരത്തു കിടന്നിരുന്ന മാലിന്യം മുഴുവൻ ഒഴുകി സമീപത്തുള്ള തടയണകളിൽ അടിഞ്ഞു കൂടുകയാണ്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ തടവനാൽ തടയണയിൽ പ്ലാസ്റ്റിക് മാലിന്യവും ഡയപ്പറും അടിഞ്ഞുകൂടിയിരുന്നു. ഇത്തവണയും മാറ്റമില്ല. ഹരിതകർമസേനയുടെ പ്രവർത്തനവും ഉറവിട മാലിന്യ സംസ്കരണത്തിനായി പദ്ധതികളും നടപ്പാക്കിയെങ്കിലും അതൊന്നും ഫലവത്തായില്ല എന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.
നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയെടുക്കാൻ നഗരസഭാ അധികൃതരോ ആരോഗ്യ വിഭാഗമോ തയാറായിട്ടില്ല. വേനൽ കടുത്തതോടെ ജലക്ഷാമവും രൂക്ഷമായി. തോടുകളും പുഴയുടെ ഭൂരിഭാഗവും വറ്റി. തടയണയോടു ചേർന്നു മാത്രമാണ് അൽപം വെള്ളമുള്ളത്. ഈ വെള്ളത്തിൽ നിറച്ചും മാലിന്യവുമാണ്. ഈ വെള്ളമാണ് പമ്പു ചെയ്ത് വിതരണം ചെയ്യുന്നത്. ജലസേചന പദ്ധതികൾ ഏറെയും പ്രവർത്തിക്കുന്നത് തടയണകളിലെ വെള്ളം ഉപയോഗിച്ചാണ്. ഇത്തരത്തിൽ മലിനജലം പമ്പ് ചെയ്തു വിതരണം ചെയ്താലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നുമില്ല.
പുഴയോടു ചേർന്നു പ്രവർത്തിക്കുന്ന പല ലോഡ്ജുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരത്തെ ആരോഗ്യ വകുപ്പ് നോട്ടിസ് നൽകിയിട്ടുള്ളതാണ്. നഗരസഭ ഹരിതകർമ സേനയ്ക്ക് മാലിന്യ സംവരണത്തിന് നൽകിയ സ്ഥലവും ഇവിടെ ഇട്ടിരിക്കുന്ന പക്ഷികളും തെരുവുനായ്ക്കളും മാലിന്യം കൊത്തി നിരത്തുന്നതും ഇവ പുഴയിലേക്കു വീഴുന്നതും പതിവാണ്. ലോഡ്ജുകളിൽ താമസിക്കുന്നവർ ഏറെയും അതിഥി തൊഴിലാളികളാണ്. ഇവിടെ കൃത്യമായ മാലിന്യ സംസ്കരണം നടത്തുന്നുണ്ടോയെന്നു മാലിന്യം ആറ്റിലേക്ക് ഒഴുക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.