കടുത്തുരുത്തി– അറുനൂറ്റിമംഗലം റോഡ്: റോഡിലെ കുഴികളിൽ കുളിച്ച് പ്രതിഷേധം

Mail This Article
കടുത്തുരുത്തി ∙ മൂന്ന് വർഷമായി തകർന്നടിഞ്ഞ കടുത്തുരുത്തി– അറുനൂറ്റിമംഗലം റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് റോഡിലെ വൻ കുഴികളിൽ താറാവുകളെ ഇറക്കിയും കുഴികളിൽ കുളിച്ചും നാട്ടുകാരുടെ പ്രതിഷേധം. ഈസ്റ്റർ ദിനത്തിൽ പ്രദേശവാസിയായ പി.എസ്.രഞ്ജുമോനും സുഹൃത്തുക്കളുമാണ് റോഡിലെ വലിയ കുഴികളിൽ വ്യത്യസ്ത പ്രതിഷേധം നടത്തിയത്.
റോഡിലെ കമ്പനിപ്പടി ഭാഗത്താണ് ഇന്നലെ താറാവിനെ ഇറക്കിയും കുഴികളിൽ കുളിച്ചും സമരം നടത്തിയത്. രഞ്ജുവിന് പിന്തുണയുമായി പ്രദേശവാസികൾ സ്ഥലത്തെത്തിയിരുന്നു. റോഡ് ടാറിങ് നടത്താൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നാട്ടുകാർ തയാറെടുക്കുകയാണ്. റോഡിന് ഭരണാനുമതിയായെന്നും ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
മൂന്ന് വർഷമായി തകർന്നു കിടക്കുന്ന റോഡിലെ കുഴികളിൽ വീണ് പരുക്കേറ്റത് 20 പേർക്കാണ് . ഇവരിൽ ഭൂരിഭാഗവും ഇരുചക്ര വാഹനയാത്രക്കാരാണ്. വീഴ്ചയിൽ കാലു തകർന്നവരും പല്ലുകൾ നഷ്ടമായവരുമുണ്ട്. അപകടത്തിൽ പരുക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നവരുമുണ്ട്. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിലുള്ള തർക്കവും സർക്കാരിന്റെ ഏകോപനമില്ലായ്മയുമാണ് ഫണ്ട് അനുവദിച്ച റോഡിന്റെ നിർമാണം ഇതുവരെ നടക്കാത്തതിന് കാരണമെന്നാണ് ജനപ്രതിനിധികളുടെ ആരോപണം.