ഓടകൾ അടഞ്ഞു; ഒറ്റ മഴയിൽ നഗരം മുഴുവൻ വെള്ളക്കെട്ട്

Mail This Article
ചങ്ങനാശേരി ∙ ഓടകൾ അടഞ്ഞു, ഒറ്റ മഴയിൽ നഗരം മുഴുവൻ വെള്ളക്കെട്ടിലാകുന്നു. ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ എംസി റോഡിലും എസി റോഡിലുമുണ്ടായത് കനത്ത വെള്ളക്കെട്ട്. പി.പി.ജോസ് റോഡ്, മെത്രാപ്പൊലീത്തൻ പള്ളി റോഡ് തുടങ്ങി നഗരത്തിലെ മറ്റു പ്രധാന റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. റോഡരികിലെ ഓടകളിലും പരമ്പരാഗത മലിനജല ചാലുകളിലും മാലിന്യങ്ങൾ നിറഞ്ഞതോടെയാണ് റോഡുകൾ വെള്ളത്തിൽ മുങ്ങിയത്. മഴക്കാലത്തിനു മുൻപായി നഗരസഭ ശുചീകരണ പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

എംസി റോഡ് നവീകരണത്തിനു ശേഷം റോഡ് ഉയർന്നത് വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചെത്താൻ കാരണമാകുന്നുണ്ട്. കുറിച്ചി, തുരുത്തി ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ മഴവെള്ളം എത്തി. റോഡ് ഉയർന്നപ്പോൾ റോഡരികിലെ ഓടകൾ പലയിടത്തും അടഞ്ഞതായി വ്യാപാരികൾ പരാതിപ്പെട്ടു. എംസി റോഡിൽ എസ്ബി കോളജിനു സമീപം ചെറിയ മഴയിൽ പോലും ശക്തമായ വെള്ളക്കെട്ടാണ്. സെൻട്രൽ ജംക്‌ഷനിലും വെള്ളക്കെട്ട് രൂക്ഷമാണ്. എംസി റോഡ് ഉയർന്നത് കാരണം വാഴൂർ റോഡിലൂടെ വരുന്ന മഴവെള്ളം ജംക്‌ഷനിൽ കെട്ടിക്കിടക്കുന്നതായി വ്യാപാരികൾ പറയുന്നു. മഴവെള്ളം ഓടയിലേക്ക് വിടാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.
എസി റോഡിലെ വെള്ളക്കെട്ട് അപകടക്കെണി
എസി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടാണ്. റോഡരികിലെ ഓടകളിൽ മാലിന്യം കയറി അടഞ്ഞിരിക്കുന്നതാണ് കാരണം. എസി റോഡിലെ വെള്ളക്കെട്ട് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. വെള്ളക്കെട്ടിലൂടെ അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർ അടുത്തയിടെ എസി റോഡിന്റെ വശങ്ങൾ ശുചീകരിച്ചെങ്കിലും ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ ശുചീകരണത്തിനു പ്രതിസന്ധിയാണ്.