ADVERTISEMENT

തലയോലപ്പറമ്പ് ∙ ചെമ്പ് പഞ്ചായത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുകളാണ് കൃഷ്ണൻ തുരുത്തും ശാസ്താം തുരുത്തും പൂക്കൈത തുരുത്തും. മൂവാറ്റുപുഴയാറിന്റെയും പുല്ലാന്തിയാറിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണിത്. പതിറ്റാണ്ടുകളായി ഇവിടെ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട് എങ്കിലും യാത്രാ ദുരിതം പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം. മത്സ്യബന്ധനവും കക്കാ വാരും ഉൾപ്പെടെ അന്നന്ന് ജോലി ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടെ താമസിക്കുന്നവരിൽ ഏറെയും.

∙ ശാസ്താം തുരുത്ത് 
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപാണിത്. 50 ഏക്കർ വിസ്തൃതിയുള്ള ഇവിടെ 17 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് പുറംലോകത്ത് എത്തണമെങ്കിൽ വള്ളം മാത്രമാണ് ആശ്രയം. തുരുത്തിൽ ഒരു നടപ്പാത പോലും ഇല്ല. ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിൽ എത്തണമെങ്കിൽ പോലും വള്ളത്തെ ആശ്രയിക്കണം. കുടിവെള്ളം ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ലഭിക്കുന്നത്. തുരുത്തിനുള്ളിലെ നടപ്പാത സഞ്ചാരയോഗ്യമാക്കിയാൽ തന്നെ ഇവിടത്തെ താമസക്കാർക്ക് ഏറെ പ്രയോജനം ലഭിക്കും. മഴക്കാലത്ത് തോണിയാത്ര ദുഷ്കരമാണ്. ആശുപത്രിയിലും മറ്റും പോകേണ്ട ആവശ്യം വരുമ്പോഴാണ് ദുരിതം ഏറെയും. ചെറിയ  കാറ്റ് വന്നാൽ വൈദ്യുതി നിലയ്ക്കുമെന്നാണ് പ്രദേശവാസിയായ അമ്മിണി പറയുന്നത്.

∙ കൃഷ്ണൻതുരുത്ത്  
40 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ബ്രഹ്മമംഗലം-മുറിഞ്ഞപുഴ റോഡിലുള്ള വൈപ്പാടമ്മേൽ ഭാഗത്തുള്ള കൃഷ്ണൻതുരുത്ത് ഭാഗത്തെ പാലം മാത്രമാണ് തുരുത്തിലേക്കു തോണി യാത്ര ഇല്ലാതെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏകമാർഗം. 1.5 മീറ്റർ വീതിയും 35 മീറ്റർ നീളവുമുള്ള കോൺക്രീറ്റ് പാലമാണുള്ളത്. ഇരുചക്ര വാഹനം മാത്രമേ പാലം കടന്ന് തുരുത്തിലേക്കു പോകൂ. തുരുത്തിന്റെ ഉള്ളിൽ വഴികൾ ഉണ്ടെങ്കിലും തോടുകൾക്ക് കുറുകെ പലയിടത്തും കോൺക്രീറ്റ് നടപ്പാലവും തടിപ്പാലവുമാണുള്ളത്. ഇതിൽ പലതും ജീർണാവസ്ഥയിലാണ്. വേലിയേറ്റ സമയത്ത് വീടുകളുടെ മുറ്റത്ത് ഉൾപ്പെടെ വെള്ളം നിറയും. മഴക്കാലത്തും ഇവിടത്തുകാർക്ക് ദുരിതം തന്നെയാണ്. 

കൃഷ്ണൻ തുരുത്തിലാണ് ദണ്ഡായുധപാണിപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പല വീടുകളും മോശം അവസ്ഥയിൽ ഉള്ളതാണ്. ഇവ പുതുക്കി പണിയാൻ സാധനങ്ങൾ ഇവിടേക്ക് എത്തിക്കാനുള്ള കൂലിച്ചെലവ് കാരണം പലർക്കും നല്ല ഒരു വീട് സ്വപ്നം മാത്രമായി അവശേഷിക്കുകയാണെന്നും തുരുത്തിലേക്കു നിലവിലുള്ള പാലത്തിനു പകരം വാഹനം കയറുന്ന തരത്തിലുള്ള പുതിയ പാലം നിർമിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസി ശ്രീഭവനിൽ സുശീലൻ പറഞ്ഞു.

∙ പൂക്കൈത തുരുത്ത് 
5 ഏക്കറോളം വിസ്തൃതി മാത്രമാണ് ഉള്ളതെങ്കിലും 60  കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഒരു സൈക്കിൾ പോലും സവാരിക്ക് ഉപയോഗിക്കാത്ത ഗ്രാമമാണിത്. ഗ്രാമീണ തോടുകൾക്കു കുറുകെ തടിപ്പാലം ഇട്ടാണ് മിക്ക സ്ഥലത്തും യാത്ര ചെയ്യുന്നത്. ഇതിനു പകരം കോൺക്രീറ്റ് പാലം നിർമിച്ച് നൽകണം എന്നതാണ് ഇവിടത്തുകാരുടെ ആവശ്യം. പുറം ലോകവുമായി ബന്ധപ്പെടണം എങ്കിൽ വള്ളത്തെ ആശ്രയിക്കണം.

English Summary:

Transportation difficulties severely impact the lives of residents on the remote Kerala islands of Thalayolaparambu. These islands, including Krishnanthuruthu, Sasthamthuruthu, and Pookkaithathuruthu, lack proper infrastructure, hindering access to essential services and impacting their livelihoods.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com