കറുകച്ചാൽ ടൗണിലെ ഓടയിൽ കാട്; മഴയിൽ വെള്ളക്കെട്ട് പതിവാകുന്നു

Mail This Article
കറുകച്ചാൽ ∙ ടൗണിലെ ഓട കാടുവളർന്നു മൂടി. വെള്ളമൊഴുക്ക് തടസ്സപ്പെട്ടതോടെ വേനൽമഴയിൽ വെള്ളക്കെട്ട് പതിവാകുന്നു. ശക്തമായ മഴയിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ടാകും. വെള്ളം ഒഴുകി പോകുമ്പോൾ ചെളി അടിയും. ഒപ്പം മാലിന്യവും. റോഡിന്റെ വശങ്ങളിലെ ഓടകൾ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞതിനാൽ മഴവെള്ളം ഒഴുകാനുള്ള സൗകര്യമില്ല. ബസ് സ്റ്റാൻഡ് ജംക്‌ഷൻ ഗുരുമന്ദിരം, സെൻട്രൽ ജംക്‌ഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് പതിവാണ്. ബംഗ്ലാംകുന്ന് ഭാഗത്തു നിന്നുള്ള വെള്ളവും മണ്ണും ഒഴുകിയെത്തുന്നത് വാഴൂർ – ചങ്ങനാശേരി റോഡിലേക്കാണ്. ഓടയുടെ മുകളിലെ ഗ്രില്ല് മാലിന്യം കൂടി അടഞ്ഞിരിക്കുകയാണ്.
വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഓടകൾ വൃത്തിയാക്കിയിട്ടു കാലങ്ങളായി. ഓടയുടെ ഭാഗമായി റോഡിനോട് ചേർന്നുള്ള കുഴികൾ പലതും മണ്ണും ചളിയും വീണുമൂടി. സെൻട്രൽ ജംക്‌ഷനിൽ 30 അടിയോളം ദൂരത്തിലാണ് വെള്ളക്കെട്ട്. ശക്തമായി മഴ പെയ്താൽ നെത്തല്ലൂർ കവലയും വെള്ളത്തിലാകും. ഇവിടെയുള്ള കലുങ്ക് അടഞ്ഞതിനാൽ വെള്ളം ഒഴുകാതെ റോഡിൽ കെട്ടിക്കിടക്കും.