എയ്ഡഡ് സ്കൂളുകൾക്ക് സാമ്പത്തിക സഹായം പരിഗണനയിൽ: മുഖ്യമന്ത്രി

Mail This Article
ചങ്ങനാശേരി ∙ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എയ്ഡഡ് സ്കൂളുകളുടെ വികസനത്തിനായി സാമ്പത്തിക സഹായം അനുവദിക്കുന്ന പദ്ധതി പുനരാരംഭിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിന്റെ നവതി ആഘോഷ സമാപന സമ്മേളന ഉദ്ഘാടനവും പുതിയ നവതി സമുച്ചയത്തിന്റെ സമർപ്പണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്തിനു ശേഷം നിലച്ച സാമ്പത്തിക സഹായ പദ്ധതിയെ സംബന്ധിച്ച് സ്വാമി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചതിനായിരുന്നു മുഖ്യമന്ത്രിയുടെ അനുകൂല പ്രതികരണം.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ അധ്യയനവർഷം ആരംഭിക്കുന്ന ജൂൺ മാസം മുതൽ ശക്തമായ പ്രതിരോധ നടപടികൾ സ്കൂളുകളിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി മാഫിയയും ക്രിമിനൽ സംഘങ്ങളും കുട്ടികളെ ലക്ഷ്യമാക്കുന്നു. ഡാർക്‌വെബ് മുഖേന മുഖം മൂടി ധരിച്ച മാരീചൻമാർ കുട്ടികളിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുന്നു. കുറ്റവാളികളെ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക കേരളീയ സമൂഹത്തിലെ പരിണാമ ചരിത്രത്തിന്റെ ഓർമപ്പെടുത്തലാണ് സ്വാമി ശ്രീനാരായണ തീർഥർ. അദ്വൈതവിദ്യാശ്രമം സ്കൂൾ സ്ഥാപിച്ച് ആയിരക്കണക്കിനാളുകൾക്ക് വിദ്യാഭ്യാസം നൽകാനും അവശ വിഭാഗങ്ങളെ സംരക്ഷിക്കാനും ശ്രീനാരായണ തീർഥർക്ക് സാധിച്ചു. അക്കാദമിക് മേഖലയിൽ മാത്രമല്ല കലാ കായിക ശാസ്ത്രോത്സവങ്ങളിലും അദ്വൈതാശ്രമം സ്കൂൾ മുന്നിട്ടു നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖമണ്ഡപത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ജോബ് മൈക്കിൾ എംഎൽഎ, ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്കൂൾസ് കോർപറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ചങ്ങനാശേരി വിദ്യാഭ്യാസ ഉപജില്ലാ എഇഒ കെ.എ.സുനിത, സ്കൂൾ പ്രിൻസിപ്പൽ വി.അരുൺ, പ്രധാനാധ്യാപിക എസ്.ടി.ബിന്ദു, എന്നിവർ പ്രസംഗിച്ചു.