ADVERTISEMENT

ഈരാറ്റുപേട്ട ∙ പൊട്ടിയ പൈപ്പ് നന്നാക്കാൻ റോഡ് പൊളിക്കാൻ കെഎസ്‌ടിപി അനുമതി നൽകിയില്ല, ജലവിതരണം നിർത്തിവച്ച് ജല അതോറിറ്റി. സെൻട്രൽ ജംക്‌ഷനിലാണ് ജല അതോറിറ്റിയും കെഎസ്‌ടിപിയും തമ്മിലുള്ള തർക്കത്തെ തുടർന്ന് ജലവിതരണം മുടങ്ങിയത്. 4 മാസം മുൻപാണ് സെൻട്രൽ ജംക്‌ഷനിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയത്. വെള്ളം ഉയർന്ന് റോഡ് തകർന്നു തുടങ്ങിയതോടെ പരാതിയുമായി നാട്ടുകാർ ജല അതോറിറ്റിയെയും കെഎസ്‌ടിപിയെയും സമീപിച്ചു. രാത്രിയിലെത്തിയ ജലഅതോറിറ്റി അധികൃതർ റോഡ് പൊട്ടിച്ച് നോക്കിയെങ്കിലും പൈപ്പിന്റെ പൊട്ടൽ കണ്ടെത്താനായില്ല.

തുടർന്ന് റോഡ് പഴയപടിയാക്കിയ ശേഷം ജലം വിതരണ വകുപ്പുകാർ മടങ്ങി. അടുത്ത ദിവസം മുതൽ റോഡിൽ വെള്ളം കാണാതെയായി. എന്നാൽ ഈ പ്രദേശത്തേക്കുള്ള ജലവിതരണം മുടങ്ങി. വെള്ളം പരന്നൊഴുകാതിരിക്കാൻ പ്രദേശത്തേക്കുള്ള ജലവിതരണം മുടക്കുകയാണ് ജലഅതോറിറ്റി ചെയ്തതെന്നു നാട്ടുകാർ പറയുന്നു. വെള്ളമില്ലെന്ന പരാതിയെ തുടർന്ന് നാട്ടുകാർ വീണ്ടും ഇരു വകുപ്പുകളെയും സമീപിച്ചെങ്കിലും തീരുമാനമായില്ല. കെഎസ്‌ടിപി, ജലഅതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

ഇപ്പോൾ റോഡിൽ കൂടി വെള്ളം പൊട്ടി ഒഴുകുന്നില്ലെന്നത് മാത്രമാണ് ആശ്വാസം. എന്നാൽ വെള്ളമില്ലാത്തത് പ്രദേശത്തെ കെട്ടിടങ്ങളിലുള്ളവർക്കു ദുരിതമായിരിക്കുകയാണ്. റോഡ് പൊട്ടിച്ചാൽ മാത്രമേ പൈപ്പ് നന്നാക്കാൻ സാധിക്കൂ എന്നാണ് ജലവിഭവ വകുപ്പിന്റെ വാദം. എന്നാൽ റോഡ് പൊളിക്കാൻ കെഎസ്‌ടിപി അനുവാദം തരുന്നില്ലെന്ന് ഇവർ പറയുന്നു. അരുവിത്തുറ പള്ളി ഭരണങ്ങാനം റോഡിലും ഇതേ സാഹചര്യമാണ്. വല്യച്ചൻമല പ്രവേശനകവാടത്തിനു നേരെ മുൻപിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്.

English Summary:

Water shortage hits Erattupetta due to a dispute between the Water Authority and KSTP over road breaking permissions for pipe repairs. The delay in repairing a burst pipe at Central Junction has led to significant water wastage and inconvenience for residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com