യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: മുന്നിലെ നമ്പർ പ്ലേറ്റ് മാറ്റി; പിന്നിലേത് ക്യാമറയിൽ കുടുങ്ങി

Mail This Article
കറുകച്ചാൽ ∙ കാറിടിച്ചു യുവതി മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞത് വളരെ നാടകീയമായി. നീതുവിനെ ഇടിച്ചിട്ട കാറിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ പ്രതികൾ പിന്നിലെ നമ്പർ പ്ലേറ്റ് മാറ്റിയില്ല. ഈ കാർ മനസ്സിലാക്കാൻ പൊലീസിനെ സഹായിച്ചതും പിൻവശത്തെ നമ്പർ പ്ലേറ്റാണ്. സംഭവശേഷം വെട്ടിക്കാവുങ്കലിൽ നിന്നു മല്ലപ്പള്ളി റോഡിലൂടെ അമിതവേഗത്തിൽ ഓടിച്ചുപോയ കാർ മുക്കടയിൽ ഉപേക്ഷിച്ച ശേഷം ഇരുവരും ഓട്ടോറിക്ഷയിലാണു കാഞ്ഞിരപ്പള്ളിയിൽ എത്തിയത്.
സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ വെള്ള നിറത്തിലുള്ള കാർ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി. ആദ്യം ലഭിച്ച ദൃശ്യത്തിൽ, കാറിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. സംഭവസ്ഥലത്തിനു പിന്നിലുള്ള സിസിടിവി പരിശോധിച്ചപ്പോൾ കാറിന്റെ പിൻവശത്തെ നമ്പർ കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ കാർ എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണെന്നും അവിടെനിന്നു വാടകയ്ക്കെടുത്ത കാർ പൊൻകുന്നം സ്വദേശിയാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. പൊൻകുന്നത്തുനിന്നാണ് അൻഷാദ് കഴിഞ്ഞ ദിവസം കാർ വാടകയ്ക്കെടുത്തത്.
സംഭവം നടന്ന സ്ഥലത്തിനു സമീപത്തെ 2 വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നീതു നടന്നുനീങ്ങുന്നതും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒരു കാർ പിന്തുടരുന്നതും കണ്ടെത്തിയിരുന്നു. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടു ചങ്ങനാശേരിയിലെ വക്കീൽ ഓഫിസിലേക്കു പോകാനായാണു നീതു വീട്ടിൽനിന്നിറങ്ങിയത്. ചങ്ങനാശേരിയിലെ ജോലിസ്ഥലത്തേക്കു ദിവസവും പോകുന്നതും ഇതേ സമയത്തായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തും കൊലപാതകത്തിനു സഹായിച്ചയാളും പൊലീസ് പിടിയിലായിട്ടുണ്ട്. കാഞ്ഞിരപ്പള്ളി മേലാറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവരെയാണു കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 8.45നു വെട്ടിക്കാവുങ്കൽ– പൂവൻപാറപ്പടി റോഡിലായിരുന്നു സംഭവം. ചങ്ങനാശേരിക്കുള്ള ബസിൽ കയറാൻ നടന്നുപോകുമ്പോഴാണു കാറിടിച്ചത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന നീതു വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.
സാമ്പത്തിക ഇടപാടുകളാണു കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറയുന്നു. അൻഷാദ് നൽകിയ തുക തിരികെക്കൊടുക്കാത്തതു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. ഓട്ടോ ഡ്രൈവറായ അൻഷാദ്, സുഹൃത്തായ ഉജാസുമായി ചേർന്നു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉജാസും ഓട്ടോ ഡ്രൈവറാണ്. നീതു പോകുന്ന വഴി കൃത്യമായി അറിയാവുന്ന അൻഷാദ് പൊൻകുന്നത്തുനിന്നു കാർ വാടകയ്ക്കെടുത്താണു കൊല നടത്തിയത്. ഉജാസും ഈ സമയം കാറിലുണ്ടായിരുന്നു.
നീതുവിനെ ഇടിച്ചിട്ട ശേഷം ഏതാനും മീറ്റർ നിരക്കി നീക്കിയെന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. സമീപത്തെ വൈദ്യുത പോസ്റ്റിൽ കാർ തട്ടിയതിനെ തുടർന്നു മുൻവശത്തെ ബംപറിന്റെ ഭാഗം ഇളകിവീണു. തകർന്ന മുൻഭാഗവുമായി കാർ പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. നീതുവിന്റെ സംസ്കാരം നടത്തി.