എന്തും നേരിടാൻ ഒരുക്കം; കലക്ടറേറ്റിൽ മോക് ഡ്രിൽ

Mail This Article
കോട്ടയം ∙ വ്യോമാക്രമണ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നതിന്റെ നേർസാക്ഷ്യമായി കലക്ടറേറ്റിൽ സിവിൽ ഡിഫൻസ് മോക്ഡ്രിൽ. ദുരന്തനിവാരണ അതോറിറ്റിയുടെ സൈറണുകൾ സ്ഥാപിച്ച കോട്ടയം താലൂക്ക് ഓഫിസ് അടക്കം അഞ്ചിടങ്ങളിലും നഗരസഭകളിലുമായാണ് മോക്ഡ്രിൽ നടത്തിയത്. 4ന് സൈറണുകൾ തുടർച്ചയായി 3 തവണ മുഴങ്ങി. ഓഫിസുകളിലെ വൈദ്യുതോപകരണങ്ങൾ ഓഫാക്കി ജീവനക്കാർ താഴെ നിലയിലെ സുരക്ഷാ മുറികളിലേക്ക് മാറി.
അഗ്നിരക്ഷാ സേനയുടെ ഫയർ എൻജിൻ കലക്ടറേറ്റ് വളപ്പിലേക്ക് കുതിച്ചെത്തി, എമർജൻസി എക്‌സിറ്റ് ഭാഗത്ത് കൃത്രിമ തീപിടിത്തം നിയന്ത്രണവിധേയമാക്കി തുടർന്ന് 'വ്യോമാക്രമണത്തിൽ തകർന്ന' ഒന്നാം നിലയിലെ ഓഫിസിൽ കുടുങ്ങിയവരെ ഏണിയും വടവും ഉപയോഗിച്ച് പുറത്തെത്തിച്ചു. 9 പേരെയാണ് പുറത്തെത്തിച്ചത്. 'ഗുരുതര പരുക്കേറ്റ' 3 പേരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവർക്ക് കലക്ടറേറ്റ് വളപ്പിലെ റെഡ്ക്രോസ് കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകി.
അരമണിക്കൂറിനുള്ളിൽ ഓൾ ക്ലിയർ സൈറൺ മുഴങ്ങിയതോടെ എല്ലാവരും ഓഫിസുകളിലേക്ക് മടങ്ങി. സിവിൽ ഡിഫൻസ് - ആപ്ത മിത്ര സേനാംഗങ്ങളും പങ്കാളികളായി. കലക്ടർ ജോൺ വി.സാമുവൽ, അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്.ശ്രീജിത്ത്്, സബ് കലക്ടർ ഡി.രഞ്ജിത്ത്, ഡിവൈഎസ്പി കെ.ജി.അനീഷ്, ജില്ലാ ഫയർ ഓഫിസർ റെജി വി.കുര്യാക്കേസ്, ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.