കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ലാമിനാർ ഓപ്പറേഷൻ തിയറ്ററുകൾ

Mail This Article
കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ ലാമിനാർ ഓപ്പറേഷൻ തിയറ്ററുകളുടെ പ്രവർത്തനം ആരംഭിച്ചു. ശസ്ത്രക്രിയകൾക്കു ശേഷം അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണു ലാമിനാർ ഫ്ലോ സാങ്കേതികത ഉപയോഗിച്ചു പുതിയ ഓപ്പറേഷൻ തിയറ്ററുകൾ സജ്ജമാക്കിയത്. ജില്ലയിൽ മെഡിക്കൽ കോളജ് കഴിഞ്ഞാൽ ലാമിനാർ ഓപ്പറേഷൻ തിയറ്ററുള്ള ഏക സർക്കാർ ആശുപത്രിയായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. കണ്ണ് ശസ്ത്രക്രിയ തിയറ്റർ ഉൾപ്പെടെ 3 ഓപ്പറേഷൻ തിയറ്ററുകളാണ് ലാമിനാർ സംവിധാനം ഏർപ്പെടുത്തിയത്.
ആശുപത്രിയുടെ പുതിയ കെട്ടിടത്തിലെ രണ്ടാം നിലയിലെ ഒ.ടി. കോംപ്ലക്സിൽ ഓപ്പറേഷൻ തീയറ്ററുകളോടനുബന്ധിച്ച് 10 പേർക്കു കിടക്കാവുന്ന പ്രീ ഓപ്പറേറ്റീവ് വാർഡ്, ശസ്ത്രക്രിയയ്ക്കു ശേഷം 4 പേരെ കിടത്താവുന്ന പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു, മൈനർ ഓപ്പറേഷൻ തിയറ്റർ, ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള സെൻട്രൽ സ്റ്റെറൈൽ സപ്ലൈ വിഭാഗം എന്നിവയും സജ്ജമാക്കി.ആർദ്രം പദ്ധതിയിലൂടെ ഒരു കോടി രൂപയും ദേശീയ ആരോഗ്യ ദൗത്യം ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി 75 ലക്ഷം രൂപയും ചെലവഴിച്ചാണ് ലാമിനാർ ഓപ്പറേഷൻ തിയറ്റർ സ്ഥാപിച്ചത്. ഉപകരണങ്ങൾക്കും മറ്റുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, ആശുപത്രി മെയ്ന്റനൻസ് ഫണ്ട്, സിഎസ്ആർ ഫണ്ട് എന്നിവയും ചെലവഴിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.