ബിൽ കുടിശിക: തെരുവുവിളക്കിന്റെയും ഫ്യൂസ് ഊരാൻ കെഎസ്ഇബി
Mail This Article
കോട്ടയം ∙ കാലഹരണപ്പെട്ട വഴിവിളക്കുകൾ മാറ്റി കിഫ്ബി പദ്ധതി വഴി ‘നിലാവ്’ പദ്ധതിയിൽ ചേർന്ന നഗരസഭ വെട്ടിലായി. മിക്ക റോഡുകളിലും ഇപ്പോൾ വെളിച്ചം കാണണമെങ്കിൽ ശരിക്കും നിലാവ് ഉദിക്കണം. നഗരസഭയുടെ 52 വാർഡുകളിലേക്കുമായി 10,400 എൽഇഡി ബൾബുകൾ അവശ്യപ്പെട്ടു. ഒരു വാർഡിനു ശരാശരി 150 ബൾബുകൾ എന്ന നിലയ്ക്ക് കിട്ടി. ഇവ സ്ഥാപിച്ചശേഷം കേടായ ബൾബുകൾ മാറ്റാൻ നടപടി ഇല്ലാത്തതാണ് നഗരസഭയെ വലയ്ക്കുന്നത്. ബൾബുകൾ നന്നാക്കുന്നതിനുള്ള കരാർ കാലാവധി കഴിഞ്ഞു. ഇതിനാൽ കരാറുകാരൻ എത്തുന്നില്ല. പുതിയ കരാർ നൽകിയിട്ടുമില്ല.എൽഇഡി ബൾബുകൾ മാറ്റുന്നതിനു മുൻപുള്ള ഭീമമായ വൈദ്യുതി ചാർജാണ് നഗരസഭ ഇപ്പോഴും നൽകുന്നത്. മാസന്തോറും ലക്ഷങ്ങളാണ് ഈ വിധത്തിൽ നഷ്ടം. ‘നിലാവ് ’ പ്രകാരം സ്ഥാപിക്കുന്ന ബൾബുകൾക്ക് താരതമ്യേന വൈദ്യുതി ചാർജ് കുറവാണ്. ഓരോ വാർഡിലും നിലാവ് പ്രകാരം സ്ഥാപിച്ച തെരുവുവിളക്കുകളുടെ കണക്ക് നൽകി കുറഞ്ഞ വൈദ്യുതി നിരക്കിന് അപേക്ഷ നൽകണം. ഒരു വാർഡിലും ഇങ്ങനെ ചെയ്തിട്ടില്ല.
കഴിഞ്ഞ മാസം വൈദ്യുതി ചാർജ് അടയ്ക്കാത്തതിനെത്തുടർന്ന് നഗരസഭ നാട്ടകം മേഖലാ ഓഫിസിലെ ഫ്യൂസ് കെഎസ്ഇബി ഊരി. ബിൽത്തുക പലിശ സഹിതം അടച്ചതോടെയാണു വൈദ്യുതി പുനഃസ്ഥാപിച്ചത്. നാട്ടകം മേഖലയിലെ തെരുുവിളക്കുകളുടെ ഫ്യൂസ് ഊരാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. അതുമൂലം താൽക്കാലികമായി രക്ഷപ്പെട്ടു. ഇവയുടെ ചാർജും നഗരസഭ അടച്ചു. 52 വാർഡുകളിലും ഓഫിസുകളിലും ഇതാണവസ്ഥയെന്നു പ്രതിപക്ഷം പറയുന്നു. ഭീമമായ തുക അടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. എന്നാൽ ഫയൽ സംബന്ധിച്ച് കൃത്യത വരുത്തി ബിൽതുക നൽകുന്നതിനു താമസം വരുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. 2020ലാണ് എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും വേണ്ടി സർക്കാർ നിലാവ് പദ്ധതി തുടങ്ങിയത്.
ഇടി വെട്ടിയാൽ ബൾബ് ഫ്യൂസ് ആകും
‘ഇടവപ്പാതി’ പേടിയിലാണ് കൗൺസിലർമാർ. മിക്ക ബൾബുകളും കേടാണ്. 15ന് ഇടവപ്പാതി മഴ കൂടിയെത്തിയാൽ കാര്യങ്ങൾവഷളാകും. ഇടി വെട്ടിയാൽ പല ബൾബുകളും ഫ്യൂസാകും. മറ്റു കാരണങ്ങളാൽ കേടാകുന്ന ബൾബുകളും ഏറെ.ബൾബുകളുടെ ഗുണനിലവാര പരിശോധന നടത്തണമെന്നു നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.