ഡോ. വന്ദന ദാസിന്റെ ഓർമകൾക്ക് 2 വയസ്സ്

Mail This Article
കടുത്തുരുത്തി ∙ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് ഇന്നു രണ്ടുവർഷം പൂർത്തിയാകുന്നു. ഏകമകളുടെ വേർപാടു തീർത്ത ശൂന്യതയിൽനിന്ന്, മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും വസന്തകുമാരിയും ഇതുവരെയും മോചിതരായിട്ടില്ല.
2023 മേയ് 10നു രാവിലെ ഏഴോടെയാണ് മോഹൻദാസിന്റെ ഫോണിലേക്കു നടുക്കുന്ന വാർത്തയെത്തിയത്. മകൾക്ക് അപകടം പറ്റിയെന്നായിരുന്നു സന്ദേശം. ആശുപത്രിയിൽ എത്തിയപ്പോൾ മകളുടെ മൃതദേഹമാണു കാണാനായത്. സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു വന്ദന മരിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
മകളുടെ മരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും എല്ലാ പുറത്തുകൊണ്ടുവരുമെന്നും മോഹൻദാസ് പറഞ്ഞു. കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.മകളുടെ ഓർമയ്ക്കായി ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിൽ ക്ലിനിക് സ്ഥാപിച്ചിരുന്നു. ഇന്ന് ആശുപത്രികളിൽ സൗജന്യ ഭക്ഷണവിതരണം നടത്തും. മകളുടെ സ്മരണയിൽ ഡോ. വന്ദന ദാസ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചതായും മോഹൻദാസ് അറിയിച്ചു. രോഗികൾക്കു ചികിത്സാസഹായവും അർഹരായവർക്കു വിദ്യാഭ്യാസസഹായവും നൽകാനാണു പദ്ധതി.