ADVERTISEMENT

കോട്ടയം ∙ ‘ഞങ്ങൾക്ക് വേണ്ടത് സമാധാനമാണ്. മറ്റ് സംസ്ഥാനങ്ങൾ പോലെ കശ്മീരിലും സമാധാനം വരണം. ഞങ്ങൾ ആരും തീവ്രവാദികളെ പിന്തുണയ്ക്കുന്നില്ല. എന്നാൽ യുദ്ധമല്ല പരിഹാരം. കേരളം പോലെ സന്തോഷം നിറഞ്ഞ നാടായി കശ്മീരും മാറണം.’ കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിങ് വിദ്യാർഥിയായ കശ്മീർ സ്വദേശി ഫൈസൽ പരായ് സംസാരിക്കുമ്പോൾ കണ്ണുകളിൽ യുദ്ധഭീതി.

കഴിഞ്ഞ 6 വർഷമായി ഫൈസൽ കേരളത്തിലുണ്ട്. കശ്മീരിലെ കുപ്‌വാരയാണ് സ്വദേശം. ഫൈസലിനൊപ്പം പാംപോർ സ്വദേശിയായ ഫർസാൻ ഫറൂഖും അനന്ത്നാഗ് സ്വദേശിയായ മുഹമ്മദ് സമിയും ബാരാമുള്ള സ്വദേശിയായ അസ്റാർ അഹമ്മദും ഇവിടെ നഴ്സിങ് പഠിക്കുന്നുണ്ട്. നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എംടി സെമിനാരി എച്ച്എസ്എസിൽ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ.

വീട്ടിലും നാട്ടിലും എല്ലാവർക്കും പങ്കു വയ്ക്കാനുള്ളത് ഭീതി മാത്രമാണ്. അവരിപ്പോൾ സുരക്ഷിതരാണെങ്കിലും അനിശ്ചിതത്വം ചുറ്റുമുണ്ട്. വിമാനത്താവളത്തിനു കേടുപാടുകൾ സംഭവിച്ചതായാണ് അറിയുന്നത്. സ്കൂളുകൾ അടച്ചു. തീവ്രവാദികളെക്കുറിച്ച് സൈന്യം തങ്ങളെ ഒന്നും അറിയിക്കാറില്ല.

അതിർത്തികളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. സാധാരണക്കാരെ അറിയിക്കാതെ പട്ടാളക്കാരാണ് അതെല്ലാം കൈകാര്യം ചെയ്യുന്നത്. പട്ടാളം അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് കേരളമെന്നും പഠനത്തിനു ശേഷവും ഇവിടെ തുടരാൻ ആഗ്രഹമുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.

English Summary:

Peace in Kashmir is the urgent plea of Faisal Paray, a Kashmiri nursing student studying in Kottayam. He hopes for a peaceful resolution to the conflict and a future where Kashmir can enjoy the same happiness as Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com