കോട്ടയത്തെ കശ്മീരി വിദ്യാർഥികൾ പറയുന്നു;കേരളം പോലെ സന്തോഷം നിറയണം കശ്മീരിലും

Mail This Article
കോട്ടയം ∙ ‘ഞങ്ങൾക്ക് വേണ്ടത് സമാധാനമാണ്. മറ്റ് സംസ്ഥാനങ്ങൾ പോലെ കശ്മീരിലും സമാധാനം വരണം. ഞങ്ങൾ ആരും തീവ്രവാദികളെ പിന്തുണയ്ക്കുന്നില്ല. എന്നാൽ യുദ്ധമല്ല പരിഹാരം. കേരളം പോലെ സന്തോഷം നിറഞ്ഞ നാടായി കശ്മീരും മാറണം.’ കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിങ് വിദ്യാർഥിയായ കശ്മീർ സ്വദേശി ഫൈസൽ പരായ് സംസാരിക്കുമ്പോൾ കണ്ണുകളിൽ യുദ്ധഭീതി.
കഴിഞ്ഞ 6 വർഷമായി ഫൈസൽ കേരളത്തിലുണ്ട്. കശ്മീരിലെ കുപ്‌വാരയാണ് സ്വദേശം. ഫൈസലിനൊപ്പം പാംപോർ സ്വദേശിയായ ഫർസാൻ ഫറൂഖും അനന്ത്നാഗ് സ്വദേശിയായ മുഹമ്മദ് സമിയും ബാരാമുള്ള സ്വദേശിയായ അസ്റാർ അഹമ്മദും ഇവിടെ നഴ്സിങ് പഠിക്കുന്നുണ്ട്. നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എംടി സെമിനാരി എച്ച്എസ്എസിൽ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ.
വീട്ടിലും നാട്ടിലും എല്ലാവർക്കും പങ്കു വയ്ക്കാനുള്ളത് ഭീതി മാത്രമാണ്. അവരിപ്പോൾ സുരക്ഷിതരാണെങ്കിലും അനിശ്ചിതത്വം ചുറ്റുമുണ്ട്. വിമാനത്താവളത്തിനു കേടുപാടുകൾ സംഭവിച്ചതായാണ് അറിയുന്നത്. സ്കൂളുകൾ അടച്ചു. തീവ്രവാദികളെക്കുറിച്ച് സൈന്യം തങ്ങളെ ഒന്നും അറിയിക്കാറില്ല.
അതിർത്തികളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. സാധാരണക്കാരെ അറിയിക്കാതെ പട്ടാളക്കാരാണ് അതെല്ലാം കൈകാര്യം ചെയ്യുന്നത്. പട്ടാളം അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് കേരളമെന്നും പഠനത്തിനു ശേഷവും ഇവിടെ തുടരാൻ ആഗ്രഹമുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.