ജലവിതരണം നിലച്ചിട്ട് 4 ദിവസം: നടപടി സ്വീകരിക്കാതെ അധികൃതർ; ലേശം മനഃസാക്ഷി ആവാം

Mail This Article
കാഞ്ഞിരപ്പള്ളി∙ 3 പഞ്ചായത്തുകളിൽ വെള്ളമെത്തിക്കുന്ന ജല അതോറിറ്റിയുടെ കരിമ്പുകയം മേജർ ജലവിതരണ പദ്ധതിയിൽ നിന്നുള്ള ജലവിതരണം നിലച്ചിട്ട് ഇന്ന് നാലാം ദിവസം. കരിമ്പുകയം തടയണയ്ക്കു സമീപം ജലസേചന വകുപ്പു നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണ് വീണ് ജല അതോറിറ്റിയുടെ കരിമ്പുകയം പദ്ധതിയുടെ കിണറ്റിലേക്കുള്ള പൈപ്പിൽ ചെളിയടഞ്ഞതാണ് ജലവിതരണം തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ആറ്റുതീരം കെട്ടാൻ മാറ്റിയ മണ്ണ് പൈപ്പിനു സമീപം തള്ളിയതാണ് ചെളി അടിയാൻ കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു. ആറ്റിൽ നിന്നു ജലവിതരണ പദ്ധതിയുടെ കിണറ്റിലേക്കു വെള്ളം എടുക്കുന്ന പൈപ്പിന്റെ ഭാഗത്താണു മണ്ണ് തള്ളിയത്.
മണിമലയാറ്റിലെ കരിമ്പുകയത്തു നിന്നും ചിറക്കടവ്, കാഞ്ഞിരപ്പള്ളി എലിക്കുളം പഞ്ചായത്തുകളിലേക്കു നടത്തിവരുന്ന ജലവിതരണമാണ് മുടങ്ങിയത്. ജനറൽ ആശുപത്രി, വിവിധ സ്ഥാപനങ്ങൾ, വീടുകൾ ഉൾപ്പെടെ നാലായിരത്തോളം ഗുണഭോക്താക്കൾക്കുള്ള പദ്ധതിയാണ് 3 ദിവസമായി പ്രവർത്തിക്കാതെ കിടക്കുന്നത്.ജലവിതരണം മുടങ്ങി 3 ദിവസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനുള്ള നടപടികളായിട്ടില്ല. എടുത്തിട്ടിരിക്കുന്ന മണ്ണ് ആര് മാറ്റി, തകരാർ പരിഹരിക്കുമെന്നു ജലസേചന വകുപ്പും ജല അതോറിറ്റിയും തമ്മിൽ അഭിപ്രായ വ്യത്യാസത്തിലാണെന്നും ആരോപണമുണ്ട്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പ്രശ്നത്തിനു പരിഹാരം കാണാൻ വൈകുന്നതെന്നു ഗുണഭോക്താക്കൾ ആരോപിച്ചു.