ലിഫ്റ്റ് ചതിച്ചു; അതിഥി തൊഴിലാളികൾക്ക് രക്ഷകരായി പൊലീസ്

Mail This Article
കടുത്തുരുത്തി ∙ മിനി സിവിൽസ്റ്റേഷനിലെ ലിഫ്റ്റിൽ മുക്കാൽ മണിക്കൂറോളം കുടുങ്ങിയ അതിഥി തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശികളായ രാജേഷ് ( 18), ഫർഹദ് (20) എന്നിവരാണ് ഇന്നലെ രാവിലെ ലിഫ്റ്റിൽ കുടുങ്ങിയത്. സിവിൽ സ്റ്റേഷനിലെ മുകൾ നിലയിൽ ശുചിമുറികളുടെ നിർമാണത്തിന് എത്തിയതായിരുന്നു ഇവർ . മുകൾ നിലയിൽ നിന്നും നിർമാണ സാമഗ്രികൾ എടുക്കുന്നതിനായി ലിഫ്റ്റിൽ താഴേക്കു വരും വഴിയാണ് ഇരുവരും കുടുങ്ങിയത്.
ഇവർ ബഹളം വച്ചതോടെ മറ്റ് തൊഴിലാളികളും ഓഫിസുകളിലെ ജീവനക്കാരും എത്തി ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്നി രക്ഷാ സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. കടുത്തുരുത്തി സ്റ്റേഷനിൽ നിന്നെത്തിയ പൊലീസാണ് ഏറെ നേരം ശ്രമിച്ച് ലിഫ്റ്റ് തുറന്ന് തൊഴിലാളികളെ പുറത്ത് എത്തിച്ചത്. മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് തകരാറിലാകുന്നത് സ്ഥിരം സംഭവമാണെന്നു സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലെ ജീവനക്കാർ പറഞ്ഞു.
ജനറേറ്റർ ഉപയോഗിക്കാതെ തുരുമ്പെടുത്തു നശിക്കുന്നു
കടുത്തുരുത്തി∙ സിവിൽ സ്റ്റേഷനിലെ ആവശ്യങ്ങൾക്കായി എട്ട് വർഷം മുൻപ് വാങ്ങിയ ജനറേറ്റർ ഉപയോഗിക്കാതെ തുരുമ്പെടുത്തു നശിക്കുന്നു. സിവിൽ സ്റ്റേഷന്റെ ഗ്രൗണ്ട് ഫ്ലോറിൽ ജനറേറ്റർ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. എട്ട് വർഷം മുൻപ് വാങ്ങിയ ജനറേറ്റർ ഇതുവരെ പ്രവർത്തിപ്പിച്ചിട്ടില്ല. വൈദ്യുതി മുടങ്ങിയാൽ സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനവും മുടങ്ങുന്ന സ്ഥിതിയാണ്. ലക്ഷക്കണക്കിന് രൂപ നൽകി വാങ്ങിയ ജനറേറ്റർ ഉപയോഗിക്കുന്നതിന് തടസ്സം എന്താണെന്ന് അധികൃതർക്ക് പറയാനാകുന്നില്ല. വർഷങ്ങൾക്ക് മുൻപ് പുതിയതായി വാങ്ങിയ ജനറേറ്റർ ഇനി ഉപയോഗിക്കാൻ കഴിയുമോയെന്ന് സംശയമാണ്.