വെറും വിനോദമല്ല, അത്ര സ്നേഹമാണ് പാട്ടിനോട്, പാട്ടുപകരണങ്ങളോട്...

Mail This Article
കാഞ്ഞിരപ്പള്ളി ∙ വിനോദിന്റെ വീടു നിറയെ സംഗീതമാണ്! വെറും സംഗീതമല്ല, സംഗീതോപകരണങ്ങൾ. ഗ്രാമഫോൺ തുടങ്ങി ആധുനിക ബ്ലൂടൂത്ത് പ്ലെയർ വരെയുണ്ട്. ഓഡിയോ കസെറ്റുകൾ രണ്ടായിരത്തിലധികമുണ്ട്. അതിലേറെ സിഡികളുമുണ്ട്. വാൽവ് റേഡിയോ, സ്റ്റീരിയോ, വിവിധ തരം കസെറ്റ്– സിഡി റിക്കോർഡ് പ്ലെയറുകൾ, സ്പൂൾ പ്ലെയർ, സ്പൂൾ റീലുകൾ, ഫ്ലോപ്പി ഡിസ്ക്, വിനൈൽ ഡിസ്ക്, ഉച്ചഭാഷിണികൾ, സ്പീക്കർ ബോക്സുകൾ, പോർട്ടബ്ൾ ടിവി തുടങ്ങി ഇന്ത്യയിൽ ലഭ്യമല്ലാത്ത ലേസർ ഡിസ്ക്, എൽഡി പ്ലെയർ വരെയുണ്ട് വിനോദിന്റെ ശേഖരത്തിൽ.
ഇലക്ട്രിക്കൽ കോൺട്രാക്ടറായ പൊൻകുന്നം വാളിപ്ലാക്കൽ എം.ജി.വിനോദ് 20 വർഷമായി ഇവ ശേഖരിക്കാൻ തുടങ്ങിയിട്ട്. എല്ലാം പ്രവർത്തനക്ഷമം. ഓരോ ദിവസവും ഓരോ പ്ലെയറിൽ പാട്ടു കേൾക്കും. കുട്ടികളുടെ പഠനസമയം കഴിഞ്ഞാൽ രാത്രി ഉറങ്ങും വരെ പാട്ടു വയ്ക്കും. 1926 മുതലുള്ള പ്രധാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെയും വിദേശത്തെയും പത്രങ്ങൾ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, സ്വാമി ചിന്മയാനന്ദ സരസ്വതി ഉപയോഗിച്ച മെതിയടി തുടങ്ങിയവയും ഇവിടെയുണ്ട്. ഇക്കാര്യത്തിൽ പിന്തുണ ഭാര്യ പുഷ്പലതയുടേതാണ്. ടെക് മഹീന്ദ്രയിൽ ജോലി ചെയ്യുന്ന ആര്യ, ഡിഗ്രി വിദ്യാർഥിനി ആർച്ച, 9–ാം ക്ലാസ് വിദ്യാർഥി അജയ് എന്നിവരാണ് മക്കൾ .