ത്രില്ലടിപ്പിച്ച് മോക്ഡ്രിൽ
Mail This Article
കോഴിക്കോട്∙ ഉയർന്നുപൊങ്ങിയ പുക. വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്കൂൾ കെട്ടിടത്തിന്റെ മുകൾനിലയിൽ കുടുങ്ങിപ്പോയ കുട്ടികൾ. എന്തുചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുന്ന നിമിഷം. അഗ്നിരക്ഷാസേനയുടെ വാഹനം ചീറിപ്പാഞ്ഞെത്തി. സേനാംഗങ്ങൾ ഗോവണിയും കയറുമൊക്കെയായി ചാടിക്കയറി. ഓരോരുത്തരെയായി താഴെയെത്തിച്ചു.മോക് ഡ്രില്ലിന്റെ ഭാഗമായാണ് വെസ്റ്റഹിൽ സെന്റ്മൈക്കിൾസ് ഗേൾസ് എച്ച്എസ്എസ്സിൽ അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനത്തിന്റെ മാതൃക എങ്ങനെയാണെന്ന് സോദാഹരണസഹിതം കാണിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം രാജ്യത്തെ എല്ലാ സ്കൂളുകളിലും നടത്തുന്ന അഗ്നിരക്ഷാ ഡ്രില്ലിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. കെട്ടിടത്തിൽ അകപ്പെട്ടു പോയ കുട്ടികളെ പുറത്തെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുന്ന രീതി, കെട്ടിടത്തിന് മുകളിൽ അകപ്പെട്ടവരെ കയറിൽ താഴെ ഇറക്കുന്ന രീതി, കെട്ടിടത്തിന് മുകളിൽ ബോധം കെട്ടവരെ കോണിയിൽ കൂടി ചുമലിൽ എടുത്ത് താഴെ എത്തിക്കുന്ന രീതി എന്നിവയിൽ പരിശീലനം നൽകിയത്.
ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി.പി. വിനോദ്, കെ.നിജീഷ്, അബ്ദുൽ റിൻഷാദ്, ഫാസിൽ അലി, പി.കെ. ലോഹിതാക്ഷൻ, ടി.കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് മോക് ഡ്രില്ലിൽ അണിനിരന്നത്.സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ കെ.കെ. മേഴ്സി, ഹൈസ്ക്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ടെസ്സി ജോൺ തുടങ്ങിയവരും മോക്ഡ്രില്ലിനു നേതൃത്വം നൽകി.