ADVERTISEMENT

കോഴിക്കോട്∙ പ്ലാസ്റ്റിക്കിനെ ചെറുക്കാൻ പേപ്പർ പേന നിർമാണവുമായി പുതിയ ചുവടുവച്ച് മലബാർ ക്രിസ്ത്യൻ കോളജ്. ഗ്രീൻ ക്യാംപസ് ഇനീഷ്യേറ്റിവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ മുതൽ കോളജ് ഒന്നടങ്കം പങ്കാളികളായതോടെ സൂപ്പർഹിറ്റായി. അധ്യാപകർ, വിദ്യാർഥികൾ, ലൈബ്രറി–ലാബ് ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെല്ലാം ചേർന്ന് നിർമിച്ചത് രണ്ടായിരത്തോളം പേന. ഓരോ ക്ലാസിലെയും 4 വീതം വിദ്യാർഥികൾക്ക് ഓൻട്രപ്രണർഷിപ് ഡെവലപ്മെന്റ് (ഇഡി) ക്ലബിന്റെ നേതൃത്വത്തിൽ നേരത്തേ പരിശീലനം നൽകിയിരുന്നു. 

ഇവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകളിൽ നിർമാണം.  ഗ്രീൻ ക്യാംപസ് ഇനീഷ്യേറ്റിവ് 3 വർഷമായി തുടരുന്ന പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്. 2017 മുതൽ പേപ്പർ കപ്പുകളും പ്ലേറ്റുകളും ഒഴിവാക്കി സ്റ്റീൽ കപ്പും പാത്രവുമാണ് ഉപയോഗിക്കുന്നത്. ഫ്ലെക്സുകളോടും ക്യാംപസ് ബൈ പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു നിരോധനം വന്ന ജനുവരി ഒന്നോടെ കോളജിന്റെ ചിത്രത്തോടു കൂടിയ സഞ്ചി വിതരണം ചെയ്യുന്നുണ്ട്. 

ഗ്രീൻ ഇനീഷ്യേറ്റീവ് കോഓർഡിനേറ്റർമാരായ ഡോ.പി.എസ്.ഷീബ, ഡോ.ഷിനോയ് ജെസിന്ത്, എൻഎസ്എസ് കോഓർഡിനേറ്റർ ഡോ.ധനരാജ്, സായ്ഗീത, ഇഡി ക്ലബ് കോഓർഡിനേറ്റർ ഡോ.ധനരാജ്, കോളജ് യൂണിയൻ, എൻഎസ്എസ്, എൻസിസി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.  പ്രിൻസിപ്പൽ ഡോ.ഗോഡ്‌വിൻ സാംരാജ്, മാനേജർ ജോസഫ് ഡാനിയൽ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ.ശ്രീജിത്.എം.നായർ, പിടിഎ സെക്രട്ടറി ഹരിദാസൻ തുടങ്ങിയവരും പേപ്പർ പേന നിർമാണത്തിൽ പങ്കാളികളായി.

പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽവളയാതെ കോർപറേഷൻ

നിരോധിത പ്ലാസ്റ്റിക്കിനെതിരെയും പ്ലാസ്റ്റിക്കാണെന്ന വ്യാജ അവകാശവാദമുള്ള ഉൽപന്നങ്ങൾക്കെതിരെയും നടപടി കർശനമാക്കി കോർപറേഷൻ. കഴിഞ്ഞദിവസം പിടിച്ചെടുത്തവയിൽ ഉൾപ്പെട്ട ഇക്കോഗ്രീൻ സഞ്ചികൾ മണ്ണിൽ ലയിക്കുന്നതാണെന്ന വാദം ഉയർന്നെങ്കിലും കെ‌ാച്ചിയിൽ നടത്തിയ പരിശോധനയിൽ ഇവ പോളിത്തീൻ സഞ്ചികളാണെന്നു തെളിഞ്ഞു. കഴിഞ്ഞ ഡിസംബർ 17ലെ സർക്കാർ ഉത്തരവു പ്രകാരം മണ്ണിൽ ലയിച്ചു ചേരുന്ന, ഐഎസ്ഐ മുദ്രയുള്ള, ഐഎസ്ഒ നിലവാരമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു മാത്രമാണു നിരോധനത്തിൽ ഇളവുള്ളത്.  നിരോധിത പ്ലാസ്റ്റിക് ആണെന്നു തെളിഞ്ഞതോടെ നിയമനടപടി തുടരുമെന്നു കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.ബാബുരാജ് പറഞ്ഞു. കോർപറേഷൻ പരിധിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 600 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com