‘ഇമ്മിണി ബല്യ’ ഓർമകളിൽ നിറഞ്ഞ് വൈലാലിൽ വീടും മാങ്കോസ്റ്റിനും
Mail This Article
കോഴിക്കോട്∙ വൈലാലിലെ മങ്കോസ്റ്റിൻ ചുവട്ടിൽ അവർ ഒത്തുചേർന്നു; ജന്മദിനാഘോഷത്തിൽ നിശ്ശബ്ദ സാന്നിധ്യമായി ബഷീർ എവിടെയെങ്കിലുമുണ്ടായിരിക്കാം. തനിക്കു പ്രിയപ്പെട്ട നാട്ടുകാർക്കും അയൽവാസികൾക്കുമൊപ്പം.രാവിലെ മുതൽ രാത്രി വരെ ബേപ്പൂർ വൈലാലിൽ വീടിന്റെ മുറ്റത്തും പറമ്പിലുമായാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനാഘോഷ പരിപാടികൾ നടന്നത്.സ്വാഗതസംഘം ചെയർമാൻ എടത്തൊടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.രാജീവ് അധ്യക്ഷനായിരുന്നു. ഡോ. എം.പി.പത്മനാഭൻ, പ്രദീപ് ഹുഡിനോ, ഡോ. കെ.മൊയ്തു. സംവിധായകൻ പി.കെ.ബാബുരാജ്, സുമ പള്ളിപ്പുറം എന്നിവർ ബഷീർ ഓർമകൾ പങ്കുവച്ചു. ബഷീറിന്റെ കഥകളുമായി മകൻ അനീസ് ബഷീറും വേദിയിലെത്തി.
തുടർന്ന് ബഷീർ കഥാപാത്രങ്ങളെ മാജിക്കിലൂടെ പ്രദീപ് ഹുഡിനോ അവതരിപ്പിച്ചു. എം.ഷൺമുഖനാണ് ബഷീറിനെ അവതരിപ്പിച്ചത്. കൊച്ചു മാന്ത്രികൻ ധ്യാനിന്റെ മാജിക് ഷോയും അരങ്ങേറി. നാടക പ്രവർത്തകൻ രവിശങ്കറിന്റെ നേതൃത്വത്തിൽ ‘ബഷീർ’ സ്കിറ്റും കുട്ടികളുടെ കലാ പരിപാടികളും നടന്നു. ബഷീറിന്റെ സിനിമയിലെ ഗാനങ്ങൾ അസ്ബറ അൻവർ ആലപിച്ചു.
സമാപന സമ്മേളനം യൂണിവേഴ്സിറ്റി ബഷീർ ചെയർ അധ്യക്ഷൻ ഡോ. പി.കെ.പോക്കർ ഉദ്ഘാടനം ചെയ്തു. തേജസ് പെരുമണ്ണ, കാനേഷ് പുനൂർ, അനീസ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. ഡീലൈൻ ഡിസൈൻ സ്കൂൾ, ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം, എൻഎസ്എസ് യൂണിറ്റ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് പരിപാടികൾക്കു ചുക്കാൻ പിടിച്ചത്.