ജില്ലാ ജയിലിന്റെ കവാടത്തിൽ ഇനി ചരിത്രമുണരുന്ന ചിത്രങ്ങൾ
Mail This Article
കോഴിക്കോട്∙ ജില്ലാ ജയിലിന്റെ പ്രവേശനകവാടത്തിൽ ഇനി മലബാറിന്റെ ചരിത്രവും സാംസ്ക്കാരിക തനിമയും അടയാളപ്പെടുത്തുന്ന ചിത്രങ്ങളും. ചിത്രകാരൻമാർക്കൊപ്പം പരിശീലനം ലഭിച്ച ജയിൽ അന്തേവാസികളും ഒരുമാസം നീണ്ട വരയിൽ പങ്കാളിയായി. വാസ്കോഡ ഗാമയുടെ കോഴിക്കോട്ടേക്കുള്ള വരവ്. സാമൂതിരിയുമായുള്ള കൂടിക്കാഴ്ച. കുഞ്ഞാലി മരയ്ക്കാറുടെ നാവികപ്പട. കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റ്, നാട്ടുക്കൂട്ടം, ഗ്രാമച്ചന്ത തുടങ്ങിയ ചിത്രങ്ങളാണ് ജില്ലാ ജയിലിന്റെ പ്രവേശന കവാടത്തിന്റെ മതിലുകളിൽ നിറയുന്നത്.
കാർഷിക കേരളത്തിന്റെ കാഴ്ചകളുമുണ്ട്. കോഴിക്കോട് പൊലീസ് കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ പ്രേമദാസ് ഇരുവള്ളൂരും ഹൈക്കോടതി അഭിഭാഷകൻ ഏരൂർ ബിജുവും ചേർന്നാണ് ചിത്രകലാ പദ്ധതിക്ക് നിറം പകർന്നത്. നേരത്തെ നൽകിയ പരിശീലനത്തിന്റെ ചുവട് പിടിച്ച് അന്തേവാസികളും വരയിൽ പങ്കാളികളായി. ഒരുമാസത്തെ സമയമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. ജയിലിലെ മറ്റു ചുമരുകളിലും ചിത്രങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ട്. ലയൺസ് ക്ലബ്ബ് കാലിക്കറ്റ് ഡയമണ്ട്സിന്റെ സഹായവും ലഭിച്ചു. ജയിൽ ഡിജിപി ഋഷിരാജ് സിങ് ചുമർച്ചിത്രങ്ങൾ അനാഛാദനം ചെയ്തു.
ജില്ലാ ജയിലിലെ 20 സെന്റു സ്ഥലത്തു തടവുകാരുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. തടവുകാർക്കുള്ള വിവിധ തൊഴിൽ പരിശീലന കോഴ്സുകളുടെ ഉദ്ഘാടനവും നടന്നു. സ്റ്റീൽ ഫാബ്രിക്കേഷൻ, അലുമിനിയം ഫാബ്രിക്കേഷൻ, എൽഇഡി ബൾബ് നിർമാണം തുടങ്ങിയവയിലാണു തടവുകാർക്കു പരിശീലനം നൽകുന്നത്. വനിതാ തടവുകാരുടെ തുണി സഞ്ചി നിർമാണം ഉദ്ഘാടനം ചെയ്തു.
ഉത്തരമേഖലാ ജയിൽ ഡിഐജി എം.കെ.വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് വി.ജയകുമാർ, ഗവ.ടെക്നിക്കൽ സ്കൂൾ പ്രിൻസിപ്പൽ കെ.കെ.രാജേഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് എം.രജീഷ്, വെൽഫെയർ ഓഫിസർ രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജയിലിനോട് ചേർന്നു നിർമിക്കാൻ ഉദ്ദേശിക്കുന്ന പെട്രോൾ പമ്പ്, കഫെറ്റീരിയ എന്നിവയ്ക്കുള്ള സ്ഥലം ഡിജിപി സന്ദർശിച്ചു. സ്പെഷൽ സബ് ജയിലിനും ഉത്തരമേഖലാ ജയിൽ ഡിഐജി ഓഫിസിനും ഇടയിലുള്ള സ്ഥലത്താണു പെട്രോൾ പമ്പും കഫെറ്റീരിയയും നിർമിക്കുന്നത്.