മോഷണശ്രമത്തിനിടെ വീട്ടമ്മയെ ആക്രമിച്ച യുവതി അറസ്റ്റിൽ
Mail This Article
വടകര ∙ കാർത്തികപ്പള്ളിയിൽ മോഷണശ്രമത്തിനിടെ വീട്ടമ്മയെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ അയൽക്കാരിയും ബന്ധുവുമായ പട്ടർകണ്ടി സമീറയെ (40) പൊലീസ് അറസ്റ്റ് ചെയ്തു. പറമ്പത്ത് മൂസയുടെ ഭാര്യ അലീമ (60)യെ വെട്ടിയ കേസിലാണ് എടച്ചേരി പൊലീസ് ഇൻസ്പെക്ടർ പി.സുഭാഷ് ബാബു സമീറയെ അറസ്റ്റ് ചെയ്തത്. വധശ്രമം, കവർച്ച എന്നീ കുറ്റങ്ങളാണു ചുമത്തിയത്.
മൂസയുടെ വീടുമായി ഉറ്റ ബന്ധം പുലർത്തിയിരുന്ന സമീറ വീട്ടു ജോലികളിൽ സഹായിക്കാറുണ്ടായിരുന്നു. അലീമയ്ക്കു പുറമേ വീട്ടിലുണ്ടാകാറുള്ള ഏക അംഗം ഭർത്താവ് മൂസ വെള്ളിയാഴ്ച പള്ളിയിൽ പോകുമെന്നു കണക്കു കൂട്ടിയാണു മോഷണത്തിന് ഈ സമയം തിരഞ്ഞെടുത്തത്. സമീറ സ്വർണം എടുക്കുന്നതു കണ്ട അലീമയുമായി പിടിവലിയുണ്ടായപ്പോഴാണു വെട്ടു കത്തി കൊണ്ട് ആക്രമിച്ചത്.
മുഖം മറച്ചായിരുന്നു സമീറ അലമാരയിൽ നിന്നു സ്വർണം മോഷ്ടിച്ചത്. ഇതു കണ്ട അലീമ മുഖത്തെ തുണി മാറ്റിയപ്പോൾ തന്നെ തിരിച്ചറിഞ്ഞെന്നു മനസ്സിലാക്കി ആക്രമിക്കുകയായിരുന്നു. അലീമയുടെ തലയ്ക്ക് അടിയേറ്റിരുന്നു. വായിൽ തുണി തിരുകിയ നിലയിൽ രക്തം വാർന്നു കിടന്ന അലീമ ഭർത്താവ് മൂസ കണ്ടതു കൊണ്ടാണു രക്ഷപ്പെട്ടത്. അലീമ മരിച്ചെന്നു കരുതി സ്ഥലം വിട്ട സമീറ വടകരയിലെ ജ്വല്ലറിയിൽ സ്വർണം വിറ്റ പണം കൊണ്ടു പയ്യോളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നേരത്തേ പണയം വച്ച ഉരുപ്പടികൾ വീണ്ടെടുത്തിരുന്നു.