ADVERTISEMENT

കോഴിക്കോട് ∙ പരീക്ഷയ്ക്കുള്ള മണി മുഴങ്ങിയപ്പോഴാണ് സ്കൂൾ പൂട്ടാൻ സർക്കാർ ഉത്തരവിടുന്നത്. കുട്ടികൾക്ക് നേരത്തെ അവധി കിട്ടിയെങ്കിലും  കൂട്ടുകൂടാനോ കളിക്കാനോ കറങ്ങിനടക്കാനോ പറ്റില്ല. അവധിക്കാലം ശരിക്കും വീട്ടുതടങ്കലിലായി. ഏഴാം ക്ലാസ് വരെ പരീക്ഷയും വേണ്ടെന്നാണ് സർക്കാർ തീരുമാനം. അതോടെ ഏഴിൽ നിന്ന് എട്ടിലേക്കുള്ള പ്രവേശനവും സ്കൂൾ മാറ്റവും രക്ഷിതാക്കൾക്കും തലവേദനയായി. ദീർഘകാല അവധി കിട്ടുന്നതോടെ കുട്ടികൾ പാഠ്യഭാഗങ്ങൾ മറക്കാൻ സാധ്യതയുണ്ടെന്നാണ് അധ്യാപകരുടെ ആശങ്ക. പുതിയ വർഷത്തെ പാഠങ്ങൾ ഗ്രഹിച്ചെടുക്കാൻ അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അവരുടെ വാദം. 

പക്ഷേ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങളോടു സഹകരിക്കാതെ നിവൃത്തിയില്ല. എന്നാൽ, കുട്ടികളുടെ അധ്യയന നഷ്ടം നികത്തുകയും വേണം. ഇവിടെ എന്തുചെയ്യാമെന്ന ആലോചന എത്തിനിൽക്കുന്നത് ഓൺലൈൻ ക്ലാസുകളിലാണ്. കഴിഞ്ഞ 2 വർഷങ്ങൾക്കിടെ ഇതു നാലാം തവണയാണു ജില്ലയിൽ കുട്ടികൾക്കു ക്ലാസുകൾ നഷ്ടപ്പെടുന്നത്. രണ്ടു പ്രളയങ്ങളും നിപ്പയും ഇപ്പോൾ കോവിഡ് ഭീതിയും വിദ്യാഭ്യാസ മേഖലയ്ക്ക് ആഘാതമായി. ഇത്തരം സാഹചര്യങ്ങൾ ഭാവിയിലും നേരിടേണ്ടി വന്നേക്കാം. ഇതുകൂടി മുൻകൂട്ടി കണ്ടാണ് പാഠ്യഭാഗങ്ങൾ ഓൺലൈൻ രൂപത്തിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ.

പരീക്ഷ റദ്ദാക്കിയ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്, ക്ലാസ് അടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുകൾ രൂപീകരിച്ച് ചോദ്യപേപ്പറുകൾ അയച്ചു നൽകി പരീക്ഷ നടത്തുന്ന രീതി പല സ്കൂളിലും പരീക്ഷിക്കുന്നുണ്ട്. രക്ഷിതാക്കളുടെ ഫോണിൽ കിട്ടുന്ന ചോദ്യ പേപ്പർ നോക്കി ഉത്തരമെഴുതി തിരിച്ചയയ്ക്കാനാണു നിർദേശം. ചില സ്കൂളുകളിൽ ഉത്തരപേപ്പർ ശേഖരിക്കാൻ ഒരാളെ വീടുകളിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണവും ഒരുങ്ങുന്നുണ്ട്. പാഠഭാഗങ്ങൾ വിശദീകരിക്കുന്ന വിഡിയോ തയാറാക്കി അയച്ചു കൊടുക്കുന്നതിനും അധ്യാപകർ ശ്രമിക്കുന്നുണ്ട്.

ദയാപുരം സ്കൂൾ

ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്കു പ്രോഗ്രാമിങ് പരിശീലനം നൽകുന്നതിന് നിലവിൽ ഉപയോഗിച്ചുവരുന്ന സൈബർ സ്ക്വയർ എന്ന ഡിജിറ്റൽ ചാനലാണ് കോവിഡ്കാല ഓൺലൈൻ പഠന പദ്ധതിക്കു ചാത്തമംഗലം ദയാപുരം സ്കൂൾ ഉപയോഗിക്കുന്നത്. പഠന വിഡിയോകളും പ്രസക്ത ലേഖനങ്ങളും വിഡിയോ ക്ലാസുകളും അധ്യാപകർ തയാറാക്കുന്ന കുറിപ്പുകളും ഇതിലൂടെ കുട്ടികൾക്കു ലഭ്യമാക്കും. പരീക്ഷകളും പ്രോജക്ടുകളും ഓൺലൈനായി നൽകി ഉത്തരക്കടലാസ് അധ്യാപകർ പരിശോധിക്കുന്ന സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

പരീക്ഷ റദ്ദാക്കി അവധി നേരത്തെ തുടങ്ങിയ 1 മുതൽ 7 വരെ ക്ലാസുകൾക്കു വേണ്ടിയാണ് ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ ഒരുക്കുക. വിഡിയോ മെറ്റീരിയലുകളും ടെസ്റ്റുകളും തയാറാക്കലും അധ്യാപകർക്കുള്ള പരിശീലനവും നടന്നു വരികയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഇവ വിദ്യാർഥികളിലേക്കെത്തിക്കും. കുട്ടികളുടെ ഉത്തരങ്ങളും പ്രോജക്ടുകളും കടലാസിലെഴുതി ഫോട്ടോ അപ്‌ലോഡ് ചെയ്യാനാകും വിധമാണു സജ്ജീകരണം. 

ലാപ്ടോപ്പോ സ്മാർട് ഫോണോ ഇല്ലാത്ത വിദ്യാർഥികൾക്കു പഠന മെറ്റീരിയലുകൾ പ്രിന്റൗട്ട് എടുത്ത് എത്തിക്കാനാണു പ്രിൻസിപ്പൽ പി.ജ്യോതിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ ശ്രമം. പാഠഭാഗങ്ങൾക്കു പുറമേ, സാമൂഹിക, ആരോഗ്യ ബോധവൽക്കരണ വിഡിയോകളും വാർത്തകളും ചാനൽ വഴി കുട്ടികളിലും രക്ഷിതാക്കളിലുമെത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com