വടകരയിൽനിന്നു നടന്ന് ചെറുവണ്ണൂരിൽ എത്തിയ തമിഴ് കുടുംബത്തെ തടഞ്ഞു
Mail This Article
ഫറോക്ക് ∙ വടകരയിൽനിന്നു സേലത്തേക്കു ദേശീയപാതയിലൂടെ നടന്നു പോകുകയായിരുന്ന ആറംഗ തമിഴ് കുടുംബത്തെ ചെറുവണ്ണൂരിൽ തടഞ്ഞു തിരിച്ചയച്ചു. സേലം കള്ളിക്കുറിശ്ശി സ്വദേശി ജയരാമന്റെ കുടുംബത്തെയാണ് ഇവർ താമസിക്കുന്ന തലശ്ശേരി കടവത്തൂർ വില്ലേജിലെ വീട്ടിൽ എത്തിച്ചത്.ലോക്ഡൗണിനെ തുടർന്നു ജോലിയും ഭക്ഷണവും ഇല്ലാതായ ഇവർ കഴിഞ്ഞ രാത്രിയാണു ചെറുവണ്ണൂർ അങ്ങാടിയിൽ എത്തിയത്. കടവരാന്തയിൽ അന്തിയുറങ്ങി രാവിലെ പുറപ്പെടാൻ ഒരുങ്ങുമ്പോൾ പൗരസമിതി പ്രവർത്തകരാണു കണ്ടത്. ദയനീയാവസ്ഥ കണ്ട പൗരസമിതി പ്രവർത്തകർ ഭക്ഷണവും വെള്ളവും ലഭ്യമാക്കി.
വിവരം റവന്യു–ആരോഗ്യ അധികൃതരെ അറിയിച്ചു. ചെറുവണ്ണൂർ വില്ലേജ് ഓഫിസർ സി.കെ.സുരേഷ് കുമാർ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ചെറുവണ്ണൂർ സാമൂഹികാരോഗ്യകേന്ദ്രം അധികൃതർ കുടുംബാംഗങ്ങളുടെ ശരീരോഷ്മാവ് പരിശോധിച്ചു. ജയരാമനും കുടുംബവും 5 വർഷമായി വടകരയിൽ നിർമാണ തൊഴിലാളികളാണ്. ഒപ്പമുണ്ടായിരുന്ന മറ്റു 2 പേർ റെയിൽവേ ട്രാക്കിലൂടെ നടന്നു പോയെന്നും ഒരാഴ്ചയായി ഭക്ഷണവും വെള്ളവും കിട്ടിയില്ലെന്നും സംഘാംഗം ജഗൻ പറഞ്ഞു. പിന്നീട്, റവന്യു അധികൃതർ ഇടപെട്ടു വാഹനത്തിൽ തലശ്ശേരിയിലെ താമസസ്ഥലത്ത് എത്തിച്ചു. വിവരം നല്ലളം പൊലീസ് മുഖേന കടവത്തൂർ വില്ലേജ് അധികൃതരെ അറിയിച്ചിട്ടുണ്ട്.