പരുക്കേറ്റയാൾ കഴിയുന്നത് ഷീറ്റ് കെട്ടിയ ഷെഡിൽ
Mail This Article
താമരശ്ശേരി∙ ഇരു കാലുകൾക്കും പരുക്കു പറ്റി ചികിത്സയിലുള്ള ആൾ പ്ലാസ്റ്റിക് വലിച്ചു കെട്ടിയ ഷെഡിനുള്ളിൽ നരകയാതന അനുഭവിച്ചു കഴിയുന്നു. കട്ടിപ്പാറ മുത്തോറ്റിക്കൽ മാണി (55) ആണ് വർഷങ്ങൾക്കു മുൻപ് പാരമ്പര്യമായി കിട്ടിയ 10 സെന്റ് സ്ഥലത്തെ പ്ലാസ്റ്റിക് കൂരയ്ക്കുള്ളിൽ ചുട്ടുപൊള്ളുന്ന ചൂടിലും കഴിഞ്ഞു കൂടുന്നത്.
കൈവശമുള്ള സ്ഥലത്തിനു രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ആദിവാസികൾക്കുള്ള സർക്കാർ ഭവന വായ്പ പോലും നേടാനായിട്ടില്ല. വിവിധ ഭവന പദ്ധതികളിൽ മാണിയുടെ പേരുണ്ടെങ്കിലും രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഫണ്ട് നൽകാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തിന്റെ ഭാഗമായിരുന്നപ്പോൾ ഭവന പദ്ധതിയിൽ ലഭിച്ച വീട് ജീർണിച്ച് നിലംപൊത്തിയ തറയിലാണ് പ്ലാസ്റ്റിക് കൂര നിർമിച്ചത്. അന്നുണ്ടായിരുന്ന രേഖ ഇപ്പോൾ എവിടെയെന്ന് മാണിക്കു നിശ്ചയമില്ല.
രണ്ടാഴ്ച മുൻപ് പാറക്കുളത്തിൽ വീണ് രണ്ടു കാലുകൾക്കും പരുക്കേറ്റ് ബാൻഡേജ് ഇട്ട് അനങ്ങാനാവാതെ കിടക്കുകയാണ് മാണി. വീട് യാഥാർഥ്യമാവുന്നതു വരെ താൽക്കാലികമായെങ്കിലും സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.