കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി
Mail This Article
നാദാപുരം∙ തൂണേരി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും കർശന നിയന്ത്രണങ്ങൾ. കണ്ണൂർ–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പെരിങ്ങത്തൂർ സംസ്ഥാന പാതയിലേത് ഉൾപ്പെടെയുള്ള പാലങ്ങൾ അടച്ചു. വയനാട് റോഡിൽ എടച്ചേരി പൊലീസ് സ്റ്റേഷനു മുൻപിലും ചേലക്കാട് അതിർത്തിയിലും പൊലീസ് റോഡ് അടച്ചു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ മിക്ക റോഡുകളിലും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കാൻ അനുവദിക്കുന്നത്. മഴയ്ക്കു മുൻപ് പൂർത്തീകരിക്കേണ്ടിയിരുന്ന ശുചീകരണ, തൊഴിലുറപ്പ് ജോലികളും മുടങ്ങി. ലോക്ഡൗൺ ഇളവുകളെ തുടർന്ന് സാധാരണ നിലയിലേക്കെത്തിയ ജനജീവിതം വീണ്ടും താറുമാറായി. നിർമാണ ജോലികളെയും പ്രതികൂലമായി ബാധിച്ചു.
മറ്റുള്ളവർക്ക് രോഗം പകരാൻ ഇടയാക്കുംവിധം പ്രവർത്തിച്ചു എന്നതിന് രോഗിക്കെതിരെ തൂണേരി പിഎച്ച്സി അധികൃതർ പൊലീസിൽ പരാതി നൽകി. കേസെടുത്തിട്ടില്ല. ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ പൊലീസ് നാട്ടുകാർക്കെതിരെ വീണ്ടും കേസെടുത്തു തുടങ്ങി. ഇന്നലെ 4 കേസുകൾ എടുത്തതായി ഇൻസ്പെക്ടർ എൻ.സുനിൽകുമാർ അറിയിച്ചു.
പാറക്കടവ് വഴിയുള്ള പാലങ്ങൾ അടച്ചു
വളയം∙ 5 ദിവസം മുൻപ് തുറന്ന പാറക്കടവ് ഉമ്മത്തൂർ മുണ്ടത്തോട് പാലവും തിരുമ്പൽ പാലവും വൈകിട്ട് പൊലീസ് അടച്ചതോടെ പാറക്കടവ് ഭാഗത്തുനിന്ന് കണ്ണൂർ ജില്ലയിലേക്കുള്ള യാത്രാമാർഗം എല്ലാം അടഞ്ഞു. ചെറ്റക്കണ്ടി പാലം വഴി പരിശോധന നടത്തി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ആശുപത്രികളിലേക്കുള്ള വാഹനങ്ങൾ ഒഴികെയുള്ളവ തിരിച്ചയയ്ക്കാനാണ് തീരുമാനം.