ADVERTISEMENT

കോഴിക്കോട്∙ ജീവിതത്തിന്റെ പകുതിയലധികവും ഗൾഫിൽ ജീവിച്ച്, അവസാന നാളുകളിലെങ്കിലും നാട്ടിൽ എത്താൻ കൊതിച്ചവർ. ജീവൻ രക്ഷാ മരുന്നുകൾക്കുവേണ്ടി കാത്തിരിക്കുന്നവർ. ഉറ്റവരെ കാണാൻ നാളുകളെണ്ണിയിരുന്നിട്ടും സ്വപ്നം സഫലമാകാത്തവർ. തീരാസങ്കടങ്ങളുമായി വരുന്ന വിളികൾക്ക് കാതോർക്കാൻ, സാന്ത്വനിപ്പിക്കാൻ ഒപ്പമുണ്ട്, കോഴിക്കോട് നന്മ ഫൗണ്ടേഷൻ.

പ്രവാസികൾക്കു ചികിത്സാ നിർദേശങ്ങൾ നൽകാൻ മലയാള മനോരമയുടെ സഹകരണത്തോടെ തുടങ്ങിയ ‘നന്മ’ ഹെൽപ് ഡെസ്കിനെ, കൂടുതൽ സേവന, സന്നദ്ധ പ്രവർത്തികളിലേക്ക് നയിച്ചത് ഉള്ളുലച്ച ഈ ഫോൺവിളികളാണ്. ഒന്നരമാസത്തിനിടെ പതിനായിരത്തിലേറെ റജിസ്ട്രേഷനുകൾ. ഡോക്ടറോടു സംസാരിക്കുന്നതിന്റെ ആശ്വാസം തേടിയാണു വിളിച്ചവരിലേറെയും. എന്നാൽ വർത്തമാനത്തിനിടെ പലരും മടിച്ചുമടിച്ച് മനസ്സു തുറന്നു– ‘നാട്ടിലെ സ്ഥിതിയോർത്താലും  സമാധാനമില്ല.  എത്രനാൾ അടുപ്പു പുകയുമെന്ന് ഉറപ്പില്ല’. എണ്ണായിരത്തോളം അവശ്യസാധന കിറ്റാണു പല ജില്ലകളിലും ‘നന്മ’ എത്തിച്ചത്. 

എന്നാൽ, വൈദ്യേതര സഹായത്തിനായുള്ള അഭ്യർഥനകൾ കുന്നുകൂടുകയും സഹായിച്ചിരുന്ന സന്നദ്ധ സംഘടനകളുടെ ശേഷി കുറയുകയും ചെയ്തതോടെ കിറ്റ് വിതരണം തൽക്കാലം നിർത്തി.  അതേസമയം, പ്രവാസികളുടെ പുനരധിവാസമുൾപ്പെടെ  ലക്ഷ്യമിട്ടതിലും വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നുമുണ്ട്. പല നാടുകളിലായി നാൽപതോളം ഡോക്ടർമാരുടെ സംഘം ടെലി മെഡിസിൻ ഉൾപ്പെടെയുള്ള സേവനവുമായി സജീവം. 

മനസ്സിനെ ചേർത്തുപിടിച്ച്

കോവിഡ് പ്രതിസന്ധിയിൽ മാനസികസമ്മർദമനുഭവിക്കുന്നവരെ സഹായിക്കാൻ ഇന്ത്യൻ സൊസൈറ്റി ഓഫ് സൈക്യാട്രി, ഇന്ത്യൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് പ്രവർത്തകരും ‘നന്മ’യ്ക്ക് ഒപ്പമുണ്ട്.  ‘മൃതദേഹം നാട്ടിലെത്തില്ലല്ലോ, അതുകൊണ്ടാണു മരിക്കാത്തത്’ എന്നു സങ്കടപ്പെട്ട ദുബായ് പ്രവാസിക്ക് ആശ്വാസവുമായി ഒരു മണിക്കൂറിനകം സന്നദ്ധ പ്രവർത്തകരെ എത്തിക്കാനായി. 

മക്കയിൽ കടുത്ത മാനസിക പ്രശ്നം നേരിട്ടയാൾക്കുള്ള ഷെഡ്യൂൾഡ് മരുന്ന് 60 കിലോമീറ്റർ അകലെയുള്ള സൈക്യാട്രിസ്റ്റിൽനിന്ന് എത്തിച്ചുനൽകി.  ചുറ്റും കോവിഡ് പരക്കുമ്പോഴും ഒറ്റമുറിയിൽ പലർക്കൊപ്പം നിസ്സഹായരായി കഴിയേണ്ടി വരുന്നത്, നാട്ടിൽനിന്ന് മരുന്നെത്താതെ പല രോഗങ്ങൾക്കും വേദന തിന്നു ജീവിക്കുന്നത്.. അങ്ങനെ, സ്വന്തക്കാർക്കു മുന്നിൽ ഒരിക്കലും ശബ്ദമിടറാതെ സൂക്ഷിച്ചവർ ഡോക്ടർമാരോടു വിതുമ്പിക്കരഞ്ഞു.

ഇത്തരത്തിലുള്ള ഒട്ടേറെപ്പേരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായെന്നും പ്രശ്നങ്ങൾ തുറന്നു പറയാൻ അവസരമൊരുക്കുന്നത് നല്ല ഫലം ചെയ്യുന്നുണ്ടെന്നും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം അസിസ്റ്റന്റ് പൊലീസ് സർജൻ ഡോ.പി.പ്രിയദ പറയുന്നു. ഐജി: പി. വിജയനുമായി സഹകരിച്ച് ഡബ്ല്യുഎച്ച്ഒ പാലിയേറ്റീവ് കെയർ മോഡൽ സെന്റർ ഡയറക്ടർ ഡോ.കെ.സുരേഷ് കുമാർ, എംഇഎസ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.എൻ.എം.മുജീബ് റഹ്മാൻ എന്നിവരാണ് നൻമ ഫൗണ്ടേഷനു നേതൃത്വം നൽകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com