വെടി റെഡി, ഇനി വന്നാൽ പന്നികളുടെ കാര്യം പുക
Mail This Article
കോഴിക്കോട് ∙ കർഷകർക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവയ്ക്കാനൊരുങ്ങി ജില്ലയിലെ വനം വകുപ്പ്; ഇനി വേണ്ടത് ലൈസൻസുള്ള നല്ലൊരു വെടിക്കാരൻ. കാട്ടു പന്നികളെ വെടിവയ്ക്കാനുള്ള വ്യവസ്ഥകൾ ഇളവു ചെയ്തതോടെയാണ് 3 അപേക്ഷകൾ ഡിഎഫ്ഒയ്ക്ക് ലഭിച്ചത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വകാര്യ വ്യക്തികൾക്കും വെടിവയ്ക്കാം എന്ന ഇളവു വന്നതോടെ മുക്കം, പെരുവണ്ണാമൂഴി, മാവൂർ എന്നിവിടങ്ങളിൽ നിന്നാണ് അപേക്ഷകൾ.
സ്ഥിരമായി കാട്ടുപന്നികള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന പ്രദേശങ്ങളാണ് എല്ലാം. തദ്ദേശ സ്ഥാപന പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് വെടിക്കാരനെ ഉടൻ കണ്ടെത്തുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥന് മാത്രമേ കാട്ടുപന്നികളെ വെടിവയ്ക്കാൻ നേരത്തേ അനുവാദം ഉണ്ടായിരുന്നുള്ളൂ. ഈ വ്യവസ്ഥ ഇളവു ചെയ്തതോടെയാണ് കർഷകർക്ക് അൽപം ആശ്വാസമായത്. പന്നികൾ കൂട്ടത്തോടെ ഇറങ്ങുമ്പോൾ ഉദ്യോഗസ്ഥനെ അന്വേഷിച്ചു പോകേണ്ട സ്ഥിതി ഇനി ഉണ്ടാവില്ല.