കാൽ സെന്റിൽ 1200 മത്സ്യങ്ങൾ; ഒരു കിലോ മത്സ്യം ഉൽപാദിപ്പിക്കാൻ ചെലവിങ്ങനെ
Mail This Article
മുക്കം ∙ മത്സ്യങ്ങളെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ച് വളർത്തി ഉയർന്ന വിളവെടുപ്പ് നടത്തുന്ന ഇസ്രയേൽ സാങ്കേതിക വിദ്യയായ ബയോഫ്ലോക്കുകളുമായി നഗരസഭ. വിഷാംശം കലർന്ന മത്സ്യങ്ങൾ വിപണി കീഴടക്കുന്ന കാലത്ത് ആധുനിക സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ് നഗരസഭ. കോവിഡ് കാലത്ത് കടൽമത്സ്യങ്ങളുടെ ലഭ്യത കുറയുകയും നല്ല മത്സ്യങ്ങൾ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വീടുകളിൽ മത്സ്യക്കൃഷി സാധ്യത വർധിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചത്.
നഗരസഭയിലെ വിവിധ വാർഡുകളിലെ 30 കർഷകരെ പങ്കെടുപ്പിച്ചാണ് പരീക്ഷണം. ഭൂനിരപ്പിൽനിന്ന് ഒരു മീറ്റർ ഉയരത്തിൽ ഇരുമ്പ് കൂടൊരുക്കി നൈലോൺ ഷീറ്റ് വിരിച്ചാണ് ടാങ്ക് നിർമിക്കുന്നത്. മാറ്റി സ്ഥാപിക്കാൻ കഴിയുംവിധമായിരിക്കും നിർമാണം. കാൽ സെന്റിൽ 1200 മത്സ്യങ്ങളെ വളർത്താം. മത്സ്യങ്ങൾക്കുള്ള തീറ്റയുടെ ബാക്കിയും കാഷ്ഠത്തിലെ ഖരമാലിന്യവും ഭക്ഷണമാക്കുന്ന ലാക്ടോ ബാസിലസ് എന്ന ഇനം ബാക്ടീരിയയെ ടാങ്കിൽ മത്സ്യങ്ങൾക്കൊപ്പം വളർത്തുകയാണ് ബയോഫ്ലോക്കിന്റെ രീതി.
തീറ്റയിനത്തിൽ കർഷകന് 30% വരെ ലാഭം ഇതുവഴി ലഭിക്കും. ഗിഫ്റ്റ് തിലോപിയ ഇനമാണ് പ്രധാനമായും വളർത്തുക. ആനബസ്, ചെമ്മീൻ, വനാമി, വാള, കാരി, രോഹു ഇനങ്ങളും കൃഷി ചെയ്യാം. ഓക്സിജന് എയറേറ്റഡ് മോട്ടറും ഇൻവെർട്ടർ യൂണിറ്റും സ്ഥാപിക്കണം. ഒരു കിലോ മത്സ്യം ഉൽപാദിപ്പിക്കാൻ തീറ്റ ചെലവും മത്സ്യക്കുഞ്ഞിന്റെ വിലയും വൈദ്യുതി നിരക്കും പരിപാലനവും അടക്കം 70 – 80 രൂപ വരും.