അമേരിക്കയിലേക്കു തിരികെ പോകാനായില്ല; യുവ എൻജിനീയർ ജീവനൊടുക്കി
Mail This Article
മേപ്പയൂർ ∙ അമേരിക്കയിൽ നിന്നു അവധിക്കെത്തിയ യുവ എൻജിനീയറെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കലിഫോർണിയയിൽ എൻജിനീയറായ സരസ് ചന്ദ്രന്റ (36) മൃതദേഹം മുത്താമ്പി പുഴയിലാണ് കണ്ടെത്തിയത്. ലോക്‌ഡൗൺ കാരണം അമേരിക്കയിലേക്കു തിരിച്ചു പോകാൻ കഴിയാത്തതിലുള്ള വിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പൊലീസ് നിഗമനം.
അമേരിക്കയിൽ എംഡി വിദ്യാർഥിയായ ഭാര്യ ഷിബ്‌ലയ്ക്കും അഞ്ചു വയസ്സുള്ള മകൻ ഗൗതമിനും ഒപ്പം ലോക്‌ഡൗണിന് രണ്ടാഴ്ച മുൻപാണ് സരസ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ കുരുടിമുക്കിലുള്ള സഹോദരന്റെ മെഡിക്കൽ ഷോപ്പിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
പുഴയുടെ സമീപത്ത് നിന്നു സരസിന്റെ പാസ്പോർട്ടും ആത്മഹത്യാകുറിപ്പും കണ്ടെത്തിയതോടെ പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു തിരച്ചിൽ നടത്തുകയും തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കൊഴുക്കല്ലൂർ എടക്കുടി താഴ ചന്ദ്രൻസിലെ റിട്ട. ലഫ്റ്റനന്റ് രാമചന്ദ്രന്റെയും സൗമിനിയുടെയും മകനാണ്. സഹോദരങ്ങൾ: സരൾ ചന്ദ്രൻ, ഡോ.രശ്മി.