രാജീവനെ വിധി തട്ടിയെടുത്തത് മകളുടെ വിവാഹ ഒരുക്കത്തിനിടയിൽ
Mail This Article
ബാലുശ്ശേരി ∙ കോക്കല്ലൂർ ചേരിക്കാപറമ്പിൽ രാജീവനെ കരിപ്പൂർ വിമാന അപകടത്തിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തത് ഇളയ മകൾ അനുശ്രീയെ കതിർമണ്ഡപത്തിലേക്ക് ആനയിക്കാനുള്ള ആഗ്രഹം പൂർത്തിയാകാനിരിക്കെ. കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹ നിശ്ചയത്തിനായി പത്ത് ദിവസത്തെ അവധിയിൽ നാട്ടിലെത്തി മടങ്ങിയതാണ് രാജീവൻ. ഫെബ്രുവരി 7ന് ആയിരുന്നു വിവാഹ നിശ്ചയം. തത്തമ്പത്ത് മുരിയൻകുളങ്ങരയിലാണ് രാജീവനും കുടുംബവും താമസിക്കുന്നത്.
22–ാം വയസ്സിൽ പ്രവാസ ജീവിതം തുടങ്ങിയതാണ് രാജീവൻ. വർഷങ്ങളായി ദുബായിൽ ഗാരിജ് കമ്പനിയിലെ ജീവനക്കാരനാണ് രാജീവൻ. വിമാനത്തിൽ കയറുന്നതിനു മുൻപ് പ്രതിശ്രുത വരന്റെ പിതാവിന് രാവിലെ 11.10ന് വാട്സാപ് സന്ദേശം അയച്ചിരുന്നു. കോവിഡ് പരിശോധന കഴിഞ്ഞെന്നും എല്ലാം ഒകെയാണെന്നും വിമാനത്താവളത്തിൽ പ്രവേശിച്ചെന്നും ശബ്ദ സന്ദേശം അയച്ചു. വിവാഹം എപ്പോൾ നടത്തുമെന്ന ചോദ്യത്തിനു നിങ്ങൾ ഇവിടെ എത്തിയതിനു ശേഷം തീരുമാനിക്കാമെന്ന് വരന്റെ പിതാവ് മറുപടിയും നൽകി.
മുൻപ് പ്രവാസ ജീവിതം മതിയാക്കാൻ തീരുമാനിച്ചപ്പോഴെല്ലാം കമ്പനി നടത്തിപ്പുകാരുടെ സ്നേഹപൂർവമായ നിർബന്ധത്തെ തുടർന്ന് ദുബായിലേക്ക് തിരികെ പോവുകയായിരുന്നു. വിമാനത്താവളത്തിലേക്ക് വാഹനം അയച്ച് കാത്തിരുന്ന കുടുംബത്തിന്റെ മുൻപിലേക്ക് ഗൃഹനാഥന്റെ ചേതനയറ്റ ശരീരം ആംബുലൻസിൽ എത്തിയതോടെ ഭാര്യ നിഷിയെയും മക്കളെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും തേങ്ങി. അടുത്ത ബന്ധുക്കൾ അടക്കം കുറച്ചാളുകൾ മാത്രമാണ് അന്തിമോപചാരം അർപ്പിച്ചത്.