വീട്ടിലെത്തി ദുരിതം നൽകി പുഴ പതിയെ മടങ്ങുന്നു
Mail This Article
മാവൂർ ∙ ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കവിഞ്ഞെത്തിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഇന്നലെ ഉച്ചയോടെ വെള്ളത്തിന്റെ ജലവിതാനം കുറഞ്ഞിട്ടുണ്ട്. മാവൂർ–മെഡിക്കൽ കോളജ്–കോഴിക്കോട് റോഡിൽ വെള്ളം കയറിയെങ്കിലും ഗതാഗതം മുടങ്ങിയില്ല. പഞ്ചായത്തിൽ മുന്നൂറോളം വീടുകളിലും പെരുവയൽ പഞ്ചായത്തിൽ 70 വീടുകളിലും ചാത്തമംഗലം പഞ്ചായത്തിൽ നൂറോളം വീടുകളിലും വെള്ളം കയറി.
കോവിഡ് ഭീതിയിൽ ഒട്ടേറെ പേർ ബന്ധുവീടുകളിലേക്കാണു താമസം മാറിയത്. മാവൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ ക്യാംപിൽ 2 കുടുംബത്തെയും തെങ്ങിലക്കടവ് കാൻസർ സെന്ററിലും ജിഎംയുപി സ്കൂളിലുമായി 6 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. കച്ചേരിക്കുന്ന് അങ്കണവാടിയിൽ ഒരു കുടുംബവും താമസിക്കുന്നുണ്ട്.
പെരുവയൽ പഞ്ചായത്തിലെ ചെറുകുളത്തൂർ എഎൽപി സ്കൂളിൽ 2 കുടുംബത്തെയും കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം തിരുത്തുമ്മൽ അങ്കണവാടിയിൽ 3 കുടുംബത്തെയും താമസിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യ ധാന്യങ്ങൾ ക്യാംപുകളിലെത്തിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ വീടുകളിൽ കഴിയുന്നവർക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രളയത്തിൽ ഒറ്റപ്പെട്ട തെങ്ങിലക്കടവിൽ അടിയന്തിര വൈദ്യ സഹായങ്ങൾ വേണ്ടവരെ ആശുപത്രികളിലെത്തിക്കാനും ക്യാംപുകളിലേക്കു ഭക്ഷ്യ ധാന്യങ്ങളെത്തിക്കുന്നതിനും വീടുകളിൽ കുടുങ്ങിയവരെ ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമെത്തിക്കാനും തോണികളും ബോട്ടുകളും സജ്ജമാണ്. ദുരന്ത നിവാരണ സേനയും പ്രളയ രക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്.