സനീഷിന്റെ വീട്ടിൽ ഇനി ‘ഡോക്ടർകുട്ടികൾ’ മൂന്ന്; ലോക്ഡൗൺ കാലത്ത് പഠിച്ചത് ദിവസം 15 മണിക്കൂറോളം
Mail This Article
കോഴിക്കോട്∙ സഹോദരങ്ങൾ രണ്ടു പേരും എംബിബിഎസിനു പഠിക്കുമ്പോൾ മൂന്നാമൻ സനീഷ് മാത്രം മാറിനിൽക്കുന്നതെങ്ങനെ? വെള്ളിമാടുകുന്ന് സ്വദേശി സനീഷ് അഹമ്മദ് നീറ്റിനു ദേശീയ തലത്തിൽ ഇരുപത്തിഅഞ്ചാം റാങ്ക് നേടിയാണ് സഹോദരങ്ങളുടെ സംഘത്തിലേക്കു ചേരുന്നത്. റാങ്കിൽ കേരളത്തിലെ മൂന്നാമനാണ് സനീഷ്.
പ്ലസ് ടു പഠനത്തിനു ശേഷം ഒരു വർഷം എൻട്രൻസ് പരിശീലനത്തിനായി മാത്രം മാറ്റിവച്ചതിന്റെ ഫലമാണ് സനീഷിന്റെ നേട്ടം. വീട്ടിൽ ഡോക്ടറാകാൻ പോകുന്ന മൂന്നാമത്തെയാളുടെ വിജയത്തിന്റെ സന്തോഷത്തിലാണ് പിതാവ് അഡ്വ. അഹമ്മദ് കോയയും കോഴിക്കോട് ആർടിഒ ഓഫിസ് ജീവനക്കാരിയായ ഉമ്മ സുനീറയും. മറ്റു മക്കളായ ഡാനിഷ് അഹമ്മദിനേക്കാളും മിസ്ന ഫൗമിയേക്കാളും ഉയർന്ന റാങ്ക് നേടിയാണ് സനീഷ് എംബിബിഎസ് പഠിക്കാൻ പോകുന്നതെന്ന് ഇരുവരും പറയുന്നു.
ഫിസിക്സും ബയോളജിയുമായിരുന്നു സനീഷിന്റെ ഇഷ്ടവിഷയം. ഒരു വർഷം പരിശീലനത്തിനായി മാത്രം മാറ്റിവച്ചതിനാൽ നല്ല റാങ്ക് നേടണം എന്നു ലക്ഷ്യമുണ്ടായിരുന്നെങ്കിലും അതിന്റെ സമ്മർദവും ഉണ്ടായിരുന്നെന്ന് സനീഷ് പറയുന്നു. ലോക്ഡൗൺ കാലത്തെ പഠനമാണ് ഇത്ര ഉയർന്ന റാങ്കിലേക്കെത്തിച്ചത്. ദിവസം 15 മണിക്കൂറോളം പഠിച്ചിരുന്നു. ഡൽഹി എയിംസിൽ എംബിബിഎസിനു ചേരണമെന്നാണ് സനീഷിന്റെയും ആഗ്രഹം.