ടിപ്പുക്കോട്ടയിൽ ഭൂഗർഭ അറയുള്ള പാറ, ബ്രിട്ടിഷ് ചെമ്പുനാണയം; പര്യവേക്ഷണം തുടരുന്നു
Mail This Article
ഫറോക്ക് ∙ ടിപ്പുക്കോട്ടയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന പര്യവേക്ഷണത്തിൽ ബ്രിട്ടിഷ് ചെമ്പുനാണയം കണ്ടെത്തി. ഭൂഗർഭ അറയിൽ മണ്ണു നീക്കി പരിശോധന നടത്തുന്നതിനിടെയാണു ചെമ്പുനാണയവും പിഞ്ഞാണ പാത്രക്കഷണങ്ങളും ലഭിച്ചത്. നേരത്തേ ചെമ്പുനാണയവും നാണയം വാർത്തെടുക്കുന്ന അച്ചിന്റെയും (കോയിൻ പെല്ലറ്റ് മോൾഡ്) ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ഏറെക്കാലം മണ്ണിനടിയിൽ കിടന്നു ജീർണിച്ചു കഷണങ്ങളായ നിലയിലാണ് പുരാവസ്തുക്കൾ. കഴിഞ്ഞ ദിവസം പരിശോധന നടത്തുന്നതിനിടെ ചൈനീസ് പാത്രക്കഷണങ്ങളും കണ്ടെത്തിയിരുന്നു. തുടർ പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണു പുരാവസ്തു സംഘം. കഴിഞ്ഞ 9നു തുടങ്ങിയ പര്യവേക്ഷണം ഒരു മാസം നീളുമെന്ന് അധികൃതർ പറഞ്ഞു.
കോട്ടപ്രദേശത്തെ കാടുകൾ വെട്ടി നീക്കിയപ്പോൾ ഭൂഗർഭ അറയുള്ള പാറയുടെ കൂടുതൽ ഭാഗങ്ങളും കൊത്തളവും കണ്ടു. ഭൂഗർഭ അറയിലെ മണ്ണ് അടരുകളാക്കി നീക്കിയുള്ള സൂക്ഷ്മ പരിശോധന തുടരുകയാണ്. കോട്ടയിലെ പടികളോടു കൂടിയ കിണർ വൃത്തിയാക്കി പരിശോധന നടത്തും. മണ്ണു മൂടിക്കിടക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി തനിമ നഷ്ടപ്പെടാതെ കോട്ട സംരക്ഷിക്കാനാണു പുരാവസ്തു വകുപ്പ് പദ്ധതി.