വേട്ടയാടി ഉണക്കിയ ഇറച്ചി വീതം വച്ചു; പിടികൂടാനെത്തിയ വനപാലകർക്കു നേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട് നായാട്ടുകാർ
Mail This Article
താമരശ്ശേരി∙ കാട്ടുപോത്തിനെ വേട്ടയാടി ഉണക്കിയ ഇറച്ചി വീതം വച്ചുകൊണ്ടിരുന്ന സംഘത്തെ പിടികൂടാനെത്തിയ വനപാലകർക്കു നേരെ വേട്ടനായ്ക്കളെ അഴിച്ചു വിട്ടു പ്രതികൾ ഓടി രക്ഷപ്പെട്ടു. കുടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻ കൊല്ലി വനാതിർത്തിയിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. പൊലീസ് നടത്തിയ പരിശോധനയിൽ കക്ക്യാനി ജിൽസിന്റെ പന്നി ഫാമിനോടു ചേർന്നുള്ള കെട്ടിടത്തിൽ നിന്നു കാട്ടുപോത്തിന്റെ ഉണക്കിയ ഇറച്ചി 50 കിലോ, 2 തോക്കുകൾ, 18 തിരകൾ, 5 വെട്ടുകത്തി, മഴു, വടിവാൾ, 2 ചാക്ക് വെടിമരുന്ന്, ഈയം, ഹെഡ് ലൈറ്റ് എന്നിവ കണ്ടെടുത്തു. ജിൽസിന്റെ ജീപ്പ് കസ്റ്റഡിയിലെടുത്തു. കാട്ടുപോത്തിന്റെ കൊമ്പ് ഇതിലായിരുന്നു.
കക്ക്യാനിയിൽ ജിൽസൻ, പൂവാറം തോട് കയ്യാലക്കകത്ത് വിനോജ്, പെരുമ്പൂള ബേബി, ജെയ്സൻ പെരുമ്പൂള, വിജേഷ് പെരുമ്പൂള, കണ്ടാലറിയാവുന്ന മറ്റൊരാളുമാണ് 3 വേട്ട നായ്ക്കളെ വനപാലകർക്കു നേരെ അഴിച്ചു വിട്ട് ഓടി രക്ഷപ്പെട്ടത്. വനപാലകർ അതിർത്തി കമ്പിവേലി ചാടി പുറത്തു കടന്നതിനാൽ നായ്ക്കളുടെ കടിയേറ്റില്ല. വിവരം അറിഞ്ഞു തിരുവമ്പാടിയിൽനിന്നു തോക്കുമായി പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളും നായ്ക്കളും കാട്ടിലേക്കു കടന്നു കളഞ്ഞിരുന്നു. നേരത്തെ നായാട്ടു നടത്തി ഇറച്ചി എടുത്തതിനു ശേഷം ബാക്കി ഉണക്കി വീതം വയ്ക്കുകയായിരുന്ന ഇവർ സ്ഥിരം നായാട്ടു സംഘമാണെന്നാണ് സൂചന.