എലികൾ ഫിറോസ്ഖാന് അരുമകൾ; വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നത് ആയിരത്തോളം എലികളെ
Mail This Article
കോഴിക്കോട് ∙ എലികൾ കർഷകന്റെ മിത്രമെന്ന കുണ്ടായിത്തോട് ‘ബൈത്തുൽ ഖാൻസ്’ൽ ഫിറോസ് ഖാന്റെ പാഠഭേദത്തിന് ആയിരത്തോളം എലികളാണു സാക്ഷ്യം. ധാന്യങ്ങൾ തിന്നു തീർക്കുന്ന എലികൾ കർഷകന്റെ ശത്രുവാണ്. എന്നാൽ, കാർഷിക മേഖലയിലെ വലിയ മാറ്റത്തിൽ എലികളും കർഷകന്റെ മിത്രങ്ങളാണെന്നു ഫിറോസ് ഖാൻ പറയുന്നു. വെള്ള, തവിട്ട് തുടങ്ങി വിവിധ വർണങ്ങളിലുള്ള എലികൾ ഫിറോസ് ഖാന്റെ കൂട്ടിലുണ്ട്. ഇവയെ അരുമയായി വളർത്താനാണു സാധാരണ ആളുകൾ വാങ്ങുന്നത്. എന്നാൽ അതിലുപരി വിലകൂടിയ ഇനം കോഴികൾക്കും മറ്റു പക്ഷികൾക്കും വലിയ ഇനം മത്സ്യങ്ങൾക്കും തീറ്റയായി നൽകാം.
400 മുതൽ 1200 രൂപ വരെയാണ് ഒരു ജോഡി എലിയുടെ വില. ഇത്രയും വില കൂടിയ എലിയെ എങ്ങനെ മത്സ്യങ്ങൾക്കും കോഴികൾക്കും തീറ്റയായി നൽകുമെന്ന സംശയത്തിനു കൃത്യമായ ഉത്തരമുണ്ട്. ഒരു എലി ജനിച്ചു രണ്ടര മാസം കൊണ്ടു പ്രായപൂർത്തിയായി പ്രസവിക്കാൻ തുടങ്ങും. 19 മുതൽ 21 ദിവസം കൊണ്ടു പ്രസവിക്കും. 3 മുതൽ 18 കുട്ടികൾ വരെയുണ്ടാകുമെന്നു ഫിറോസ് ഖാൻ പറയുന്നു. പ്രസവിച്ചു മണിക്കൂറുകൾക്കകം വീണ്ടും ഗർഭം ധരിക്കും.
ഇത്തരത്തിൽ പെരുകുന്നതു കാരണം കോഴികൾക്കും പക്ഷികൾക്കും മത്സ്യങ്ങൾക്കും ചെറിയ ചെലവിൽ എലിയെ ഭക്ഷണമായി നൽകാനാകും.
ധാന്യം, പഴങ്ങൾ തുടങ്ങിയവയാണു എലികൾക്കു പ്രധാന ഭക്ഷണം. 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കണം. പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഉണ്ടാകാറില്ല. അതിനാൽ മരുന്ന് ആവശ്യമില്ല.കാട, കോഴി, പ്രത്യേകതരം പുഴു തുടങ്ങിയവയെ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന ഫിറോസ്ഖാൻ 7 വർഷം മുൻപാണ് എലികളെ വളർത്താൻ തുടങ്ങിയത്. അരുമയായി വളർത്താനാണ് ഏറെപ്പേരും എലികളെ വാങ്ങുന്നത്. ഭാര്യ ജസീല, സഹോദരൻ യൂസഫലി എന്നിവർ എല്ലാ സഹായത്തിനും കൂടെയുണ്ട്. കൂടാതെ വീട്ടിൽ മാതാപിതാക്കളും മക്കളായ ഷാഹുൽ ഖാനും ഷഹബാദ് ഖാനും ഉണ്ട്.