കൂലിപ്പണിക്കിടെ സേവന പ്രവർത്തനം; കോവിഡ് കാലത്ത് ആശ്വാസവുമായി ഹനീഫ
Mail This Article
നടുവണ്ണൂർ ∙ കോവിഡ് മഹാമാരി ഭീതി പരത്തുന്ന സമയത്ത് ജനങ്ങൾക്ക് ആശ്വാസമാകുകയാണ് ഹനീഫ കണ്ണിപൊയിൽ. കൂലിപ്പണിക്കാരനായ ഹനീഫ തന്റെ ജോലിക്കിടെയാണ് സേവന പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നത്. പ്രാരബ്ധങ്ങളുടെ നടുവിലും സേവന പ്രവർത്തനങ്ങളിൽ ഈ യുവാവ് എന്നും മുൻപന്തിയിലുണ്ടാകും. കോവിഡ് കാലത്ത് 500 പാവപ്പെട്ട കുടുംബങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.
സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സാമ്പത്തിക സഹായം സ്വീകരിച്ചാണിത്. കഴിഞ്ഞ ലോക്ഡൗൺ സമയത്തു വാകയാട് പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയപ്പോഴും ഹനീഫയുടെ സേവനം പ്രശംസനീയമായിരുന്നു. കോവിഡ് ബാധിച്ച ആളുകൾ സമ്പർക്കം പുലർത്തിയ പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും ഹനീഫയുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കിയത്. നിർധന കുടുംബങ്ങളുടെ വീട് നിർമാണത്തിനും വിവാഹത്തിനും ഈ യുവാവ് മുൻപന്തിയിലുണ്ടാകും.
കഴിഞ്ഞ പ്രളയത്തിൽ വാകയാട് പ്രദേശത്തെ വീടുകൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട സമയത്ത് കുത്തിയൊഴുകുന്ന വെള്ളത്തിൽ ജീവൻ പണയപ്പെടുത്തി കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനു ഹനീഫയുടെ പങ്കു വലുതായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരെ പ്രോട്ടോക്കോൾ പാലിച്ച് മറവു ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്ന ഇലാഫ് ടീമിന്റെ ജില്ലാ കോ ഓർഡിനേറ്ററാണ് ഈ യുവാവ്.