മാണി മാധവ ചാക്യാർ സ്മാരക കേന്ദ്രം കടലാസിൽ; കാടുപിടിച്ച് ഭൂമി
Mail This Article
മേപ്പയൂർ∙ കൂത്ത് –കൂടിയാട്ടം കലാകാരനും രസാഭിനയ ചക്രവർത്തിയുമായിരുന്ന മാണി മാധവ ചാക്യാരുടെ ഓർമയ്ക്കു കലാപഠനകേന്ദ്രം സ്ഥാപിക്കാനുള്ള നീക്കങ്ങൾ എങ്ങുമെത്തിയില്ല. ജന്മനാടായ അരിക്കുളം തിരുവങ്ങായൂരിൽ കുടുംബം വിട്ടു നൽകിയ 10 സെന്റ് സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. ഈ സ്ഥലം പഞ്ചായത്താണ് ഏറ്റെടുത്തത്. കൂത്ത്– കൂട്ടിയാട്ടം കലകളെ ക്ഷേത്ര മതിൽക്കെട്ടുകൾക്കു പുറത്തു കൊണ്ടുവന്ന വിപ്ലവകാരിയായ കലാകാരനായിരുന്നു മാണി മാധവ ചാക്യാർ.
ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും കൂടിയാട്ടം അവതരിപ്പിച്ച് അദ്ദേഹം ഈ കലാരൂപത്തെ ജനപ്രിയമാക്കി. 1974 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, കലാമണ്ഡലം ഫെലോഷിപ്, തുളസി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൂത്തും കൂടിയാട്ടവും കൂടുതൽ ജനകീയമാക്കണമെന്ന മാധവ ചാക്യാരുടെ ആഗ്രഹത്തിന്റെ ഭാഗമായാണ് അരിക്കുളം പഞ്ചായത്ത് ഭരണസമിതി കലാപഠന കേന്ദ്രം സ്ഥാപിക്കാൻ തീരുമാനമെടുത്തത്.
കേന്ദ്രം സ്ഥാപിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കുടുംബം റോഡരികിലെ 10 സെന്റ് സ്ഥലം വിട്ടു നൽകിയത്. ടി.പി.രാമകൃഷ്ണന്റെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 24 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കാനായിരുന്നു തീരുമാനം. 3 തവണ ടെൻഡർ നൽകിയിട്ടും ആരും കരാർ എടുത്തില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.