ADVERTISEMENT

ഫറോക്ക് ∙ നഗരസഭയിലെ കരുവൻതിരുത്തിയിൽ പുതിയ അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രം അനുവദിച്ചു. മഠത്തിൽപാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനു നിർമിച്ച കെട്ടിടത്തിലാകും പുതിയ ആശുപത്രി സംവിധാനം പ്രവർത്തനം തുടങ്ങുകയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഒപി സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ തുടക്കത്തിൽ 2 ഡോക്ടർമാർ, നഴ്സ്, അനുബന്ധ ജീവനക്കാർ എന്നിവരുണ്ടാകും. ഫാർമസി, ലാബ് എന്നിവയ്ക്കൊപ്പം സാധാരണ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെയും ലഭ്യമാകും.

ആരോഗ്യ വകുപ്പിനു കീഴിലെ ആരോഗ്യ കുടുംബക്ഷേമ പ്രവർത്തനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, കൗമാരപ്രായക്കാർ എന്നിവർക്കുള്ള പ്രത്യേക സേവനങ്ങൾ, കുത്തിവയ്പുകൾ, ജീവിതശൈലി രോഗ പരിശോധനകൾ എന്നിവയും ഉണ്ടാകും. ഭാവിയിൽ ഇഎൻടി, ദന്തരോഗ വിഭാഗം തുടങ്ങിയ സ്പെഷ്യൽറ്റി സൗകര്യങ്ങളും ഏർപ്പെടുത്തും.

ബേപ്പൂർ മണ്ഡലത്തിൽ ജനസാന്ദ്രതയേറിയ പ്രദേശമായ കരുവൻതിരുത്തിയിൽ സർക്കാർ ചികിത്സാലയം വേണമെന്നത് ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമായിരുന്നു. ദേശീയ ആരോഗ്യ ദൗത്യം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ അനുവദിച്ചതോടെ നാടിന്റെ ആവശ്യം യാഥാർഥ്യമാകുകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിൽ ചെറിയ അസുഖങ്ങൾക്കു പോലും ഫറോക്ക് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന കരുവൻതിരുത്തി മേഖലയിലെ ജനങ്ങൾക്ക് പുതിയ ആരോഗ്യകേന്ദ്രം ഏറെ ആശ്വാസകരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com