കോവിഡ് കൂടുന്നു; ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ല
Mail This Article
തിരുവമ്പാടി ∙ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിവസവും കൂടുമ്പോഴും കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. ഡോക്ടർമാരുടെ കുറവ് മൂലം ഒപി സമയം രാവിലെ 9 മുതൽ 2 വരെ ആക്കി ചുരുക്കി. 4 ഡോക്ടർമാർ ഉണ്ടായിരുന്ന ഗവ.ആശുപത്രിയിൽ ഇപ്പോൾ 2 പേരാണ് ഉള്ളത്. മെഡിക്കൽ ഓഫിസർ ജില്ല മെഡിക്കൽ ഓഫിസിൽ കോവിഡ് ഡ്യൂട്ടിക്ക് പോയി. മറ്റൊരാൾ സിഎഫ്എൽടിസിയിലേക്ക് സ്ഥലം മാറി. നിലവിൽ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ആയ ഡോക്ടറും പഞ്ചായത്ത് നിയമിച്ച ഡോക്ടറും മാത്രമാണുള്ളത്.
ആവശ്യമായ ജീവനക്കാരില്ലാത്തതും പ്രവർത്തനത്തെ ബാധിക്കുന്നു. 2 ഹെൽത്ത് ഇൻസ്പെക്ടർമാർ വേണ്ടിടത്ത് 2 സ്ഥാനങ്ങളും ഒഴിഞ്ഞ് കിടക്കുകയായിരുന്നു. പ്രമോഷനായ ആൾക്ക് പകരം കഴിഞ്ഞ ദിവസമാണ് ഒരാളെ നിയമിച്ചത്. വർഷങ്ങളായി വനിത എച്ച് ഐയുടെ സ്ഥാനത്തും ആളില്ല. 8 ജെഎച്ച്ഐ മാർ വേണ്ടിടത്ത് 6 പേർ മാത്രമാണ് ഇപ്പോൾ ഉള്ളത്. ജീവനക്കാരുടെ കുറവ് നിലവിലുള്ളവരുടെ ജോലിഭാരം വർധിപ്പിക്കുന്നു. തിരുവമ്പാടി ആരോഗ്യ കേന്ദ്രത്തിനു കീഴിൽ 8 ഉപകേന്ദ്രങ്ങൾ ഉണ്ട്.
4 ആദിവാസി കോളനികളുള്ള പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. മഴക്കാലമായതിനാൽ സാംക്രമിക രോഗ ഭീഷണിയും ഉണ്ട്. ജീവനക്കാരുടെ കുറവ് കാരണം ഭക്ഷ്യ വിൽപന ശാലകളിൽ പരിശോധനയും കാര്യക്ഷമമല്ല. മലയോര മേഖലയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള തിരുവമ്പാടി ഡി കാറ്റഗറിയിൽ ആണ്. മുഴുവൻ സമയം ഒ പി പോലും പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കോവിഡ് പരിശോധനകളും വാക്സിനേഷനും പ്രതിസന്ധി നേരിടുന്നു. ആവശ്യത്തിനു ജീവനക്കാരെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിയമിക്കണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും നടപടി ആയില്ല.