വീട്ടിലിരിക്കുന്ന കുട്ടികളെ ഉഷാറാക്കാൻ, വരുന്നു ‘അലാറം’
Mail This Article
ഫറോക്ക് ∙ കോവിഡ് പ്രതിസന്ധിയെ തുടർന്നു വീടുകളിൽ കഴിയുന്ന വിദ്യാർഥികൾ നേരിടുന്ന ശാരീരിക മാനസിക പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ ഉപജില്ലയിൽ ‘അലാറം’ സമ്മർദ രഹിത വിദ്യാലയം പദ്ധതി നടപ്പാക്കുന്നു. അടച്ചിടൽ മൂലം തകിടം മറിഞ്ഞ ദിനചര്യ വീണ്ടെടുക്കുക, കുട്ടികളിൽ പ്രതീക്ഷയും സന്തോഷവും നിറയ്ക്കുക, ശാരീരിക മാനസികാരോഗ്യം വീണ്ടെടുക്കുക തുടങ്ങിയവയാണ് അലാറം പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി ഉദ്ഘാടനം നാളെ രാവിലെ 6.30ന് ഒളിംപ്യൻ പി.ടി.ഉഷ നിർവഹിക്കുമെന്ന് എഇഒ ടി. അജിത് കുമാർ, ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ നാസർ ആലക്കൽ എന്നിവർ പറഞ്ഞു. ശുഭദിന ചിന്ത, വ്യായാമ മുറ, സംഗീതം, കരോക്കെ അഭിനയം, കഥ കേൾക്കാം കഥ പറയാം, വിവിധ കരകൗശല ഉൽപന്ന നിർമാണം, ഹാപ്പി ഡേ, കൂട്ടുകാരോടു സംസാരിക്കാം, ടീച്ചറോടു സംസാരിക്കാം, പിയർ കൗൺസലിങ് എന്നിവ ഉൾപ്പെടുത്തിയാണു പദ്ധതി. ഇതോടൊപ്പം ‘മക്കൾക്കൊപ്പം’ രക്ഷാകർതൃ ശാക്തീകരണ പരിപാടിയും, ആടാം പാടാം അധ്യാപകർക്കായുള്ള സമ്മർദ ലഘൂകരണ പരിപാടിയും ആവിഷ്കരിച്ചിട്ടുണ്ട്. ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന പരിപാടി ഉപജില്ലയിൽ 57 പ്രൈമറി വിദ്യാലയങ്ങളിലെ 15,737 വിദ്യാർഥികൾക്ക് പ്രയോജനപ്പെടുമെന്നും അധികൃതർ അറിയിച്ചു.
English Summary: The 'Alarm' stress free school project is implementing