ഫോട്ടോ ആദ്യം അയക്കും, വിശ്വാസം ഉറപ്പിച്ച ശേഷം അഡ്വാൻസ്; ‘പെൺ’ കെണിയിൽപെട്ട് വലിയൊരു സംഘം
Mail This Article
കോഴിക്കോട് ∙ പാറോപ്പടി– ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയത് മൊബൈൽഫോൺ വഴി. മുഖ്യപ്രതി നരിക്കുനി സ്വദേശി ഷഹീനിനു വേണ്ടി തിരച്ചിൽ ഊർജിതമാക്കി. ഇയാളുടെ പേരിലാണ് 3 മാസം മുൻപ് വീട് വാടകയ്ക്കെടുത്തത്. ഇയാൾ മുൻപും സമാനമായ കേസിൽ ഉൾപ്പെട്ടിടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീകളുടെ നമ്പറാണെന്ന് കാണിച്ച് വാട്സാപ് നമ്പർ നൽകി ആവശ്യക്കാരെ കണ്ടെത്തുകയാണ് രീതി. ഫോട്ടോ ആദ്യം അയച്ചു നൽകും. താൽപര്യമാണെങ്കിൽ ഫോണിൽ ബന്ധപ്പെടാം.
അപ്പോൾ ഒരു സ്ത്രീ സംസാരിക്കും. വിശ്വാസം ഉറപ്പിച്ച ശേഷം അഡ്വാൻസ് തുക നൽകാൻ പറയും. ബാക്കി തുക വീട്ടിലെത്തിയ ശേഷം നൽകണം. അങ്ങനെ വലിയൊരു സംഘം ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസിൽ 3 സ്ത്രീകൾ ഉൾപ്പടെ 5 പേർ അറസ്റ്റിലായിരുന്നു. ബേപ്പൂർ അരക്കിണർ റസ്‌വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ തൂവാട്ട് താഴം വയലിൽ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ 3 സ്ത്രീകളുമാണ് അറസ്റ്റിലായത്.