വിവേകാനന്ദന്റെ ഹൃദയം തസ്നീമിൽ മിടിച്ചുതുടങ്ങി
Mail This Article
കോഴിക്കോട് ∙ പന്തീരാങ്കാവിൽ അറിയപ്പെടുന്ന കളരി ഗുരുക്കളും സാമൂഹിക പ്രവർത്തകനും ഹോട്ടൽ ഉടമയുമായ വിവേകാനന്ദന്റെ ഹൃദയം കെ.തസ്നീമിൽ മിടിച്ചു തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ തൊണ്ടയാട് ബൈപാസ് മെട്രോമെഡ് ഇന്റർനാഷനൽ സെന്റർ ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയാണു മലപ്പുറം പടപ്പറബ് സ്വദേശി കൊപ്പാടത്ത് വീട്ടിൽ തസ്നീമിനു പുതുജീവൻ ലഭിച്ചത്. ജനുവരി 7 ന് അപകടത്തെത്തുടർന്നു ചികിത്സയിലിരിക്കെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച പന്തീരാങ്കാവ് സ്വദേശി വിവേകാനന്ദന്റെ ഹൃദയം,
മെട്രോ ഹോസ്പിറ്റൽ ചീഫ് കാർഡിയോ തൊറാസിക് ട്രാൻസ്പ്ലാന്റ് സർജൻ ഡോ.വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണു ശസ്ത്രക്രിയയിലൂടെ വിജയകരമായി തസ്നീമിൽ ചേർത്തത്. പുലർച്ചെ 12.50ന് ആരംഭിച്ച ശസ്ത്രക്രിയ പത്തര മണിക്കൂറിനു ശേഷം ഇന്നലെ രാവിലെ 11 മണിയോടെയാണ് പൂർത്തിയായതെന്നു ഹോസ്പിറ്റൽ ചെയർമാൻ ഡോ.പി.പി.മുഹമ്മദ് മുസ്തഫ അറിയിച്ചു. മലപ്പുറം സ്വദേശിയായ തസ്നീം ബസ് കണ്ടക്ടറാണ്.
ആറ് മാസം മുൻപ് നെഞ്ചുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണു ഹൃദയ വാൽവിനു തകരാർ കണ്ടെത്തിയത്. തുടർന്ന് മെട്രോമെഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രശ്നം ഉണ്ടെങ്കിലും സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. ഡോ.വി.നന്ദകുമാറിനൊപ്പം ഡോ. അശോക് ജയരാജ്, ഡോ. ജനീൽ, ഡോ. അബ്ദുൽ റിയാദ്, ഡോ. ജലീൽ, ഡോ.വിനോദ് എന്നിവരടങ്ങിയ സംഘവും ഉണ്ടായിരുന്നു.